കോട്ടയം: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കാഞ്ഞിരപ്പള്ളി തോട്ടുമുഖം മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ ആഷിക് മുഹമ്മദ് (22), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇനായത്ത് കെ. റസാക്ക് (22) എന്നിവരാണ്.
2026 ഏപ്രിൽ 9-ന് രാത്രി 10 മണിക്കും ഏപ്രിൽ 10-ന് രാവിലെ 6 മണിക്കും ഇടയിലാണ് സംഭവം. കൊല്ലപ്പള്ളി കാരിക്കവയലിൽ പ്രവർത്തിക്കുന്ന Farmvantage Promotions Pvt. Ltd. കമ്പനിയുടെ ഫാംഹൗസിൽ അതിക്രമിച്ച് കയറിയ പ്രതികൾ, മാനേജിംഗ് പാർട്ണർ ഉറങ്ങിക്കിടന്ന മുറിയിൽ നിന്ന് 3,000 രൂപയും വിവോ മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് ഓഫീസിന്റെയും വാഹനങ്ങളുടെയും താക്കോൽ കൈക്കലാക്കി കമ്പനി ഓഫീസിൽ കയറി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപഹരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശേഷം കമ്പനി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഏകദേശം 1.30 ലക്ഷം രൂപ വിലവരുന്ന Piaggio Ape പെട്ടി ഓട്ടോറിക്ഷയും ഒരു ലക്ഷം രൂപ വിലവരുന്ന TVS Jupiter സ്കൂട്ടറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ആകെ 2.38 ലക്ഷം രൂപയുടെ സ്വത്തുക്കളും 3,000 രൂപയും കമ്പനി രേഖകളും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഐ.പി.എസ്.എച്ച്.ഒ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രമേശ് എ.സി., എ.എസ്.ഐ. ജസ്റ്റിൻ ജോസഫ്, സി.പി.ഒമാരായ അഭീഷ് കുമാർ, റുബാസ് കബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ അൽത്താഫ് നൂഹ് (30) നിലവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയാണ്.


