പാലക്കാട്:ലൈംഗിക പീഡനക്കേസിൽ നാളെ പരിഗണിക്കാനിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ ഹർജിയും സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുല്‍ ഈ ഹർജി നല്‍കിയിരിക്കുന്നത്.അതേസമയം, അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്റെ ഫ്ലാറ്റിലെത്തി കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിൽ രാഹുലിനും സംഘത്തിനുമുള്ള പങ്ക് സംബന്ധിച്ച സംശയത്തെ തുടർന്നായിരുന്നു ഈ ചോദ്യം ചെയ്യൽ.കെയർടേക്കറുടെ മൊഴി പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30ന് ഫ്ലാറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായും, രാഹുല്‍ അന്ന് വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിസിടിവി സംവിധാനത്തിൽ താൻ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും കെയർടേക്കർ മൊഴിയിൽ പറഞ്ഞു.


