ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള വാർത്താ സമ്മേളനത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇരു നേതാക്കളും നടത്തിയത്.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രീതിയിലായിരിക്കും ഈ കരാർ. കൂടാതെ, ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായി. ഇത് ഫിൻടെക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിനായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹിരാകാശം, സിവിലിയൻ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കും. ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വില്ലേജസ് ഓഫ് എക്സലൻസ്’ പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഗവൺമെന്റ്- ടു-ഗവൺമെന്റ് മീറ്റിംഗ് ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനിച്ചു.
സമാധാനത്തിനായുള്ള ആഹ്വാനം
മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും യുദ്ധത്തേക്കാൾ സമാധാനത്തിന് മുൻഗണന നൽകുന്നുവെന്നും ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) സ്പീക്കർ മെഡൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ പുരസ്കാരം 140 കോടി ഇന്ത്യക്കാർക്കും ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിനുമായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒൻപത് വർഷങ്ങൾക്ക് ശേഷമുള്ള തന്റെ സന്ദർശനം അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭരണസംവിധാനം അതീവ കാര്യക്ഷമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസികവും ഹൃദയപരവുമായ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.


