പത്തനംതിട്ട:ശബരിമല തീർത്ഥാടകരെ കൊണ്ടുവന്ന ബസ് വൺവേ തെറ്റിച്ച് ഓടിച്ചതിനെ ചോദ്യം ചെയ്ത സ്പെഷൽ പൊലീസ് ഓഫീസർക്ക് നേരെ ക്രൂര മർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്.മഞ്ജുളാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് മേൽപ്പാലം ഇറങ്ങി ഇടത്തോട്ട് തിരിയേണ്ടതിന് പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സ്പെഷൽ പൊലീസ് ഓഫീസർ ഹരീഷ് ബസിനെ ഇടത്തോട്ട് തിരിക്കാൻ നിർദേശം നൽകിയെങ്കിലും ഡ്രൈവർ ബസ് മുന്നോട്ട് നീക്കുകയായിരുന്നു.ഇതിനെ തുടർന്ന് ഹരീഷ് ബസിന് പിന്നാലെ എത്തി കൈകൊണ്ട് ബസിൽ അടിച്ചു. ഈ സമയത്ത് ബസിന്റെ ഇടതുവശത്തെ ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു.
പിന്നാലെ ബസിൽ നിന്നിറങ്ങിയ തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരും ബസ് ജീവനക്കാരും ചേർന്ന് ഹരീഷിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ബസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ശബരിമല തീർത്ഥാടന പാതയിൽ ഗതാഗത സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ സ്പെഷ്യൽ പൊലീസ് ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദു (33) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ടി ബി ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ സ്പെഷ്യൽ പൊലീസ് ഓഫീസർ വിശ്രമത്തിനായി തൂക്കുപാലത്തിന് മുൻവശത്തെ ഫുട്പാത്തിന്റെ വശത്ത് ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. വലിയ പാലം വഴി കടന്നുവന്ന നന്ദു, ഉദ്യോഗസ്ഥയുടെ മുടിയിൽ പിടിച്ച് വലിക്കുകയും പിടിച്ച് തള്ളുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടി ബി ജംഗ്ഷനിൽ വനിതകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി സ്പെഷ്യൽ പൊലീസ് ഓഫീസർമാരാണ് രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്. ഇവിടെ ഒരു വനിതാ ജീവനക്കാരിക്കെതിരെ ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്നും പൊലീസ് വ്യക്തമാക്കി.


