തിരുവനന്തപുരം :ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 100 രൂപ സ്മാരക നാണയത്തെയും തപാൽ സ്റ്റാമ്പിനെയും മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനത്തിന് വിധേയമാക്കി.ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ തീരുമാനം എന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ പ്രതികരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളാകാതെ നിന്നവരാണ് ആർഎസ്എസ് എന്നും, വിഭജന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച സംഘടനയ്ക്ക് നൽകിയ ബഹുമതി മതേതര ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതേ വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. ഭരണഘടനയെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആർഎസ്എസിന് നൽകിയ അംഗീകാരം ഭരണഘടനാ വിരുദ്ധമാണെന്നും, നാണയത്തിൽ ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പിബി പ്രസ്താവനയിൽ വ്യക്തമാക്കി.പ്രധാനമന്ത്രി തന്റെ ഭരണഘടനാ പദവിയുടെ അന്തസ് തന്നെ താഴ്ത്തിക്കെട്ടിയിരിക്കുകയാണെന്ന് സിപിഎം പിബി ആരോപിച്ചു.


