തിരുവനന്തപുരം : ശശി തരൂർ എം പി കോൺഗ്രസിന്റെ അഭിമാനമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന് മുഖം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തരൂർ നേരത്തെ തന്നെ സജീവമാണ്. പ്രവർത്തകസമിതി അംഗമാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ സജീവമായി അദ്ദേഹം ഉണ്ടാകും. എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ വെട്ടി കൊന്നു തീർക്കുക എന്നതല്ല തങ്ങളുടെ ശൈലി. മറിച്ച് ആ അഭിപ്രായങ്ങളിലൂടെ മുന്നോട്ടുപോവുക എന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കൽ അജണ്ട. അതായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുക. അതിൽ നിന്ന് വഴിതിരിക്കാനാണ് തനിക്കെതിരായ തോണ്ടലും പിച്ചലുമെന്നും വി ഡി സതീശൻ പറഞ്ഞു. നേമത്ത് മത്സരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വെല്ലുവിളിച്ചതിനോടായിരുന്നു പ്രതികരണം.


