ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവില്‍ കൊട്ടിക്കയറും: അനുഷ്ഠാന പൂജകൾ ജനുവരി 21 ന്

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി സംരക്ഷണ പൂജകളിൽ ഒഴിച്ച് കൂടാനാകാത്തതുമായ അപൂർവ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ഈ മാസം 21 ന് ( 2023 ജനുവരി 21 ശനി ) നിറഞ്ഞാടും . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌ ശബരിമല ഉത്സവ ഗുരുതിയ്‌ക്ക്‌ ശേഷം നടക്കുന്ന പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജ, കളരി പൂജ,41 തൃപ്പടി പൂജ,999 മലഊട്ട് പൂജ, മല വില്ല് പൂജ, മലക്കൊടി ഊട്ട് പൂജ, വാനര ഊട്ട്, മീനൂട്ട്, ആദ്യ ഉരു മണിയൻ പൂജ, ആശാൻ പൂജ,പിതൃ പൂജ, പർണ്ണശാല പൂജ, മകര വാവൂട്ട് പൂജ, സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരത്തോടെ, ആഴിപൂജ, വെള്ളം കുടി നിവേദ്യം, കുംഭ പാട്ട്‌, ഭാരതകളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളികളും ആഴി സമർപ്പണം എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും .

ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവുകൾക്കും കളരികൾക്കും മലകൾക്കും മല നടകൾക്കും കരകൾക്കും കിഴക്ക് ഉദി മലയ്ക്കും പടിഞ്ഞാറ് തിരുവാർ കടലിനും മേലോകത്തിനും പാതാളത്തിനും വടക്കനാദികൾക്കും, തെക്കനാദികൾക്കും പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച്‌ വിളിച്ചുചൊല്ലും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി പുന്നയില നാക്ക്‌ നീട്ടിയിട്ട്‌ 101 നിലവിളക്ക്‌ തെളിച്ച്‌ കാട്ടു വിഭവങ്ങളായ നൂറകൻ, മാന്തൽ, മടിക്കിഴങ്ങ്, ചെക്കറ്, കാട്ടു കാവൽ, കാട്ട് ചേന, കൊത്തയം എന്നിവയും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് . കരിക്ക്‌, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ്, പനം പൊടി, ചണ്ണയ്ക്കാ പൊടി, കൂവപ്പൊടി എന്നിവ ചേര്‍ത്തു വച്ച്‌ കളരി പൂജ സമര്‍പ്പിക്കും

കാട്ടു വിറകുകള്‍ കൊണ്ട്‌ ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യംകലശമായി തളിക്കും . 999 മലകളെ വിളിച്ചുണര്‍ത്തി കല്ലും മുളം കാലുകള്‍, പച്ചിരുമ്പ് ‌, ഉണക്കപ്പാള, ഉണക്കക്കമ്പ് ചേർത്ത് ഈണത്തിലും താളത്തിലും പ്രകൃതിയെ ഉണർത്തിച്ച് കുംഭ പാട്ട്‌, ഭാരതകളി, തലയാട്ടം കളി, ഭാരതക്കളി, കമ്പ്കളി, പാട്ടും കളികളും ഏഴര വെളുപ്പിനെ വരെ നടക്കും.

ജനുവരി 21-ന് ഏഴരവെളുപ്പിനെ മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരത്തോടെ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ , രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്, ആനയൂട്ട് , പ്രഭാതപൂജ, ഒൻപത്‌ മണിക്ക്‌ നിത്യഅന്നദാനം, വൈകീട്ട് 6.30 നു ദീപ നമസ്കാരം , സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍ 41 തൃപ്പടി പൂജ , കളരിപൂജ ,ആഴിസമർപ്പണം ,ആഴിപൂജ, വെള്ളംകുടി നിവേദ്യം, ഭാരതക്കളി, തലയാട്ടം കളി , ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും എന്ന് കാവ് പ്രസിഡണ്ട് അഡ്വ. സി വി ശാന്ത കുമാര്‍ അറിയിച്ചു

Hot Topics

Related Articles