ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്. ബാക്കിവച്ചുപോയ സംഗീതത്തിലൂടെ എസ്പിബി ഇന്നും ജീവിക്കുന്നു. ഏത് പാട്ടും അനായാസമായി പാടി വയ്ക്കുന്ന ഗായകൻ. നാൽപതു വർഷം കൊണ്ട് പാടിത്തീർത്തത് 40,000ൽ അധികം പാട്ടുകൾ. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം. വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്കാരങ്ങൾ ഇതിന് പുറമേ. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത പിന്നണി ഗായകൻ എന്ന റെക്കോർഡും എസ്പിബിക്ക് സ്വന്തം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ എസ്പിബി ശബ്ദം കൊണ്ട് തൊടാത്ത ഭാഷയില്ല മനുഷ്യരില്ല. ഗായകന്, സംഗീതസംവിധായകന്, നടന്, ഡബ്ബിങ് ആർട്ടിസ്റ്റ് അതിലെല്ലാമുപരി തലക്കനം ലവലേശം തൊട്ടുതീണ്ടാത്ത മനുഷ്യന്. 1981ല്‍ 12 മണിക്കൂർ കൊണ്ട് പാടി റെക്കോർഡ് ചെയ്തത് 21 കന്നഡ പാട്ടുകള്‍, പിന്നീട് ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങൾ, മറ്റൊരിക്കൽ 16 ഹിന്ദി ഗാനങ്ങൾ. ഇതുപോലെ ഇനി ആർക്ക് സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് ജാനകിയുടെ പാടിയ ഭാവം കിട്ടാന്‍ ഒരു പാട്ട് ഒരു രാത്രിമുഴുവന്‍ ആവർത്തിച്ച് പാടി റെക്കോർഡ് ചെയ്തതൊരു കഥയുണ്ട്. ആയിരം പാട്ടുവേണ്ട ഇതുപോലെ ഒരുപാട്ട് മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രണയിക്കാനും നൃത്തം ചെയ്യാനും പാടി ഉറക്കാനും പാടി ഉണർത്താനും ഇന്നും എസ്പിബിയുടെ ശബ്ദം നമുക്കൊപ്പമുണ്ട്. ഒരു നിലവ് പെയ്തിറങ്ങുന്നത് പോലെ.


