2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവുനായ പ്രശ്നം പരിഹരിക്കും : സുപ്രീം കോടതി

ന്യൂഡല്‍ഹി: എബിസി ചട്ടങ്ങള്‍ക്ക് പകരമായി കേന്ദ്ര സർക്കാർ 2023-ല്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് സുപ്രീം കോടതി. തെരുവ് നായ വിഷയത്തില്‍ കേരളം ഉള്‍പ്പടെ നല്‍കിയ വിവിധ ഹർജികള്‍ മെയ് എട്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടയില്‍ ആണ് 2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. 2023-ലെ ചട്ടം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പരിഹാരത്തിനാണ് ശ്രമിക്കുന്നത് എന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ അധികാരം ശരിവയ്ക്കുന്ന 2023-ലെ കേന്ദ്ര ചട്ടത്തോട് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ പല്ലവ് സിസോദിയ, വി.ഗിരി, സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവർ കോടതിയെ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്ന ചട്ടത്തോട് എതിർപ്പില്ലെന്ന് കണ്ണൂർ, കോഴിക്കോട് കോർ പ്പറേഷനുകള്‍ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ തുടങ്ങിയവർ കോടതിയില്‍ വ്യക്തമാക്കി.

Hot Topics

Related Articles