സ്വാദിഷ്ടമായ കറിയിലെ കറിവേപ്പിലയുടെ അവസ്ഥയായിരുന്നു അയാൾക്ക് ; തെരഞ്ഞെടുക്കുക ഒഴിവാക്കുക എന്ന ചാക്രിക ചലനത്തിന്റെ ബലി മൃഗം ; നേട്ടത്തിന്റെ നെറുകയിലും ഖവാജയിൽ നിറയുന്നത് നിർഭാഗ്യത്തിന്റെ തീരാ കഥകൾ

സിഡ്നി : സ്വാദിഷ്ടമായ കറിയിലെ കറിവേപ്പിലയുടെ അവസ്ഥയായിരുന്നു അയാൾക്ക്. പലപ്പോഴും ടീമിന്റെ നേട്ടത്തിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടും ഒന്നും ആകുവാൻ കഴിയാതെ പുറന്തള്ളപ്പെട്ടവൻ. മത്സരങ്ങളിൽ മികച്ച സ്കോറുകൾ കണ്ടെത്തിയിട്ടും ടീമിൽ സ്ഥിരതയോടെ നിലനിൽക്കുവാൻ കഴിയാതിരുന്ന നിർഭാഗ്യവാൻ. മുന്നിൽ തെളിഞ്ഞ അവസര വഴികളിൽ അയാൾ വിജയം കണ്ടെത്തി. ഉസ്മാൻ ഖവാജയെന്ന ഓസീസ് ക്രിക്കറ്റുടെ ബാറ്റിംങ് കരിയർ അത്ര സുഗകരമായിരുന്നില്ല. ഇന്ന് ആഷസ് കപ്പിൽ അഭിനന്ദനത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ഖവാജയ്ക്ക് പറയുവാനുള്ളത് നിർഭാഗ്യത്തിന്റെ ആ തീരാ കഥ തന്നെ.

മടങ്ങിയെത്തിയവർ പിൻമടങ്ങിയ ഭൂതകാല കഥകളിൽ ഇനി ഒരു ഹീറോ പരിവേഷമുണ്ടാകും. പ്രതികാരത്തിന്റെ തീക്ഷ്ണത നിറഞ്ഞ ആഴമുള്ള ഇന്നിംഗ്സുകൾ . ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയുമായി ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിന്റെ നില ഭദ്രമാക്കുന്നു. ഇതിലും മികച്ചൊരു തിരിച്ചുവരവ് ക്രിക്കറ്റ് ചരിത്രത്തിലുണ്ടാകുമോ ! ഇത്രകണ്ട് പ്രതികാര ദാഹത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ഇന്നിംഗ്സ് പോലും ഉണ്ടാവുമോ ! ഇടങ്കയ്യന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ ഓസീസ് തൂത്തുവാരിടെസ്റ്റ് ടീമിലേക്കു മടങ്ങി യെത്തുന്നത് രണ്ട് വര്‍ഷത്തിനു ശേഷം . എന്നാൽ തിരിച്ചുവരവ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിക്കൊണ്ട് ആഘോഷിച്ചെങ്കിലും ഹൊബാര്‍ട്ടില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഖവാജ . അത് തന്നെയാണ് ഖവാജ എന്ന ഇടം കൈയ്യൻ ബാറ്ററുടെ വിധിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടിനെതിരായ സിഡ്നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 137 റണ്‍സുമായി തിളങ്ങിയ 35കാരനായ ഖവാജ രണ്ടാം ഇന്നിംഗ്സില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. 2019ലെ ആഷസ് പരമ്പരയിലാണ് ഇതിന് മുൻപ് ഖവാജ അവസാനമായി ഓസീസിനുവേണ്ടി ബാറ്റ് ചെയ്തത്.

മധ്യനിര ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന് കൊവിഡ് ബാധിച്ചതിനാല്‍ മാത്രമാണ് സിഡ്നി ടെസ്റ്റില്‍ ഖവാജക്ക് ടീമില്‍ ഇടം ലഭിച്ചത്. കൊവിഡില്‍ നിന്ന് മുക്തനായി ഹെഡ്ഡ് തിരിച്ചെത്തുമ്പോൾ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ്. ആദ്യ മൂന്ന് ടെസ്റ്റിലും ഹെഡ് ഓസിസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ടെസ്റ്റില്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന ഖവാജയുടെ പ്രസ്താവന.

ഖവാജയുടെ വാക്കുകൾ ഇങ്ങനെ ……..
ഈ നിമിഷത്തില്‍ അടുത്ത ടെസ്റ്റില്‍ എനിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. ആര്‍ക്കറിയാം, ഇനി ആര്‍ക്കാണ് കൊവിഡ് പിടിപെടുക, അതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ തയാറായി ഇരിക്കേണ്ടതുണ്ട്- സിഡ്നി ടെസ്റ്റിലെ നാലാം ദിനത്തിലെ കളിക്കുശേഷം ഖവാജ പറഞ്ഞു.

ടീം സെലക്ഷനിലെ സ്ഥിരത ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്നതാണെങ്കിലും ടീമിലെ തന്‍റെ സ്ഥാനം സംബന്ധിച്ച്‌ സെലക്ടര്‍മാരുമായി വിശദമായി സംരിച്ചിട്ടുണ്ടെന്നും അവര്‍ എല്ലാം സുതാര്യമായിതന്നെ വ്യക്തമാക്കിത്തന്നിട്ടുണ്ടെന്നും ഖവാജ പറഞ്ഞു. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ടീമില്‍ കുറച്ചുകാലത്തേക്ക് എങ്കിലും അഴസരം ലഭിക്കേണ്ടതാണ്. കാരണം, അത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ എന്‍റെ കാര്യത്തില്‍ തെരഞ്ഞെടുക്കുക ഒഴിവാക്കുക, വീണ്ടും തെരഞ്ഞെടുക്കുക, ഒഴിവാക്കുക എന്നത് ശീലമായിപ്പോയി-ഖവാജ പറഞ്ഞു.

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഷസ് ടീമില്‍ ഇടംപിടിക്കുന്നു. മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷം നാലാം ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ പകരക്കാരനായി അന്തിമ ഇലവനില്‍
അവിസ്മരണീയമായ ഇന്നിങ്‌സിലൂടെ ഓസീസ് സംഘത്തിന് കരുത്താകുന്നു. ഇതിൽ കൂടുതലായി എന്താണ് ഒരു പ്ലയർക്ക് തന്റെ ടീമിന് സമ്മാനിക്കുവാൻ കഴിയുക.

സിഡ്‌നിയിലെ സ്വന്തം കളിമുറ്റമായ എസ്‌സിജിയാണ് ഖവാജയുടെ അവിസ്മരണീയമായ തിരിച്ചുവരവിന് സാക്ഷിയായത്. സിഡ്‌നിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമനാണ് ഖവാജ. അവസാനമായി 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങായിരുന്നു എസ്‌സിജിയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആഷസില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓസീസ് താരമാണ് ഖവാജ . എന്നാൽ രണ്ടര വർഷത്തോളം ടീമിന് പുറത്തിരുന്ന ശേഷം ഇത്ര മനോഹരമായ തിരിച്ചു വരവ് ആഘോഷിച്ച മറ്റൊരു ഓസീസ് പ്ലയർ കാണില്ല.

മൂന്നിന് 68 എന്ന നിലയില്‍ ടീം തകരുമ്പോഴാണ് ഖവാജ ക്രീസിലെത്തിയത്. ഡെവിഡ് വാര്‍ണര്‍(മൂന്ന്), മാര്‍നസ് ലബൂഷൈന്‍(29), മാര്‍ക്കസ് ഹാരിസ്(27) എന്നിവരെല്ലാം കൂടാരം കയറിയിരുന്നു. തുടര്‍ന്ന് സ്റ്റീവ് സ്മിത്തുമായി ചേര്‍ന്നായിരുന്നു ഖവാജ രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, 23 റണ്‍സുമായി സ്മിത്തിനും കാലിടറി.
തുടര്‍ന്നെത്തിയ കാമറണ്‍ ഗ്രീനുമായി ചേര്‍ന്നായിരുന്നു ഖവാജയുടെ പോരാട്ടം. ഖവാജ ആക്രമണവും പ്രതിരോധവും മാറിമാറി പരീക്ഷിച്ചപ്പോള്‍ ഗ്രീന്‍ ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ചു. ഇതിനിടയില്‍ അര്‍ധസെഞ്ച്വറിയും കടന്ന് ഖവാജ കുതിപ്പ് തുടര്‍ന്നു. ഖവാജ സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോള്‍ ഗ്രീന്‍ അര്‍ധസെഞ്ച്വറിയും പിന്നിട്ടു. മികച്ച ടോട്ടലിലേക്ക് നീങ്ങിയ കൂട്ടുകെട്ട് ജാക്ക് ലീച്ച്‌ പൊളിച്ചു. റൂട്ട് പിടികൂടി ഗ്രീന്‍ മടങ്ങുമ്പോള്‍ 74 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത പന്തില്‍ അലക്‌സ് കാരിയെയും ലീച്ച്‌ തിരിച്ചയച്ചു. ഇതോടെ നായകന്‍ പാറ്റ് കമ്മിന്‍സ് ഡിക്ലയര്‍ ചെയ്തു. അപ്പോഴും 138 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഖവാജ പുറത്താകാതെ നിന്നു.

Hot Topics

Related Articles