കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇന്ന് പരാതിക്കാരുടെ വിശദ മൊഴി രേഖപ്പെടുത്തി. അർജുന്റെ അമ്മയുടെ പ്രതികരണഭാഗം എഡിറ്റ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്.
അതിനിടെ, ഷിരൂർ രക്ഷാ ദൗത്യത്തിൽ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം, സത്തേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയായതിനാൽ ഇന്ന് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാതിരുന്നത്. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തിയിരുന്നു.