ചങ്ങനാശേരി : മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വാഴപ്പള്ളി മോർകുളങ്ങര ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) എന്നയാളാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 1996 ൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും സ്വർണവും സ്റ്റീരിയോ സെറ്റും മോഷണം ചെയ്ത കേസിൽ ചങ്ങനാശ്ശേരി പോലീസ് ഇയാളെ പിടികൂടിയിരുന്നു പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ കൊല്ലത്തു നിന്നും പിടികൂടിയത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്ദീപ് ജെ, സി.പി.ഓ മാരായ ജയകുമാർ. കെ, ദിലീപ്. സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.