ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ പേരിൽ പ്രചരിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച് അധികൃതർ. ഭക്ഷ്യ ഉൽപ്പന്ന, ജനറൽ ട്രേഡിങ് മേഖലയിലെ ഇന്ത്യൻ കയറ്റുമതി വ്യാപാരികൾ യുഎഇയിലെ ചില കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും ഇടപാട് നടത്തുമ്പോഴും ജാഗ്രത പുലർത്തണമെന്ന രീതിയിലാണ് വ്യാജ വാർത്താക്കുറിപ്പ് പ്രചരിക്കുന്നത്. ഇതാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരുവിധ അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കരാർ ലംഘനം, സാധനങ്ങൾക്ക് പണം നൽകാതിരിക്കൽ തുടങ്ങി നിരവധി തട്ടിപ്പുകളുടെ പേരിൽ യുഎഇയിലെ മിക്ക കമ്പനികളും കരിമ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ കയറ്റുമതി വ്യവസായികളിൽ നിന്നും മറ്റ് അന്താരാഷ്ട്ര വ്യാപാരികളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കമ്പനികൾക്കെതിരെ നടപടിയെടുത്തതെന്ന് വ്യാജ സർക്കുലറിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളോട് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ജനങ്ങളോട് കോൺസുൽ ജനറൽ ആവശ്യപ്പെട്ടു.