കോട്ടയം : റെൻ്റ് എ കാറിനെ പറ്റി പരാതി പറഞ്ഞ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റിനെ പത്തനംതിട്ട സിപി.എം ചാത്തൻതറ ലോക്കൽ സെക്രട്ടറി അസഭ്യം പറഞ്ഞതായി പരാതി.അസഭ്യ വർഷത്തിനു പിന്നാലെ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും വിഷയത്തിൽ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മനോജ് ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ 28 ന് ആണ് സംഭവങ്ങളുടെ തുടക്കം നഗരങ്ങളിൽ നിയമവിരുദ്ധമായി കള്ള ടാക്സിയായിഓടുന്ന വാഹനം പത്തനംതിട്ട സിപിഎം ചാത്തൻതറ ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടി കല്യാണ സംബന്ധമായ ആവശ്യത്തിനായി വാടകയ്ക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഇത് അറിഞ്ഞ മനോജ് മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കുകയും ഇന്നോവ കാറിന്റെ ഉടമയായ കിഷോറിനെ വിളിച്ച് വിവരങ്ങൾ തിരക്കുകയും ചെയ്തു.
പിന്നാലെ പത്തനംതിട്ട സിപിഎം ചാത്തൻതറ ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടി മനോജിനെ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. പിന്നീട് കോട്ടയം ഡി സി ഓഫീസിൽ വിവരം ധരിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ വീണ്ടും മനോജിന് നേരെ അസഭ്യം പറയുകയാണ് ഉണ്ടായത് എന്നും പറയുന്നു.ഇക്കാര്യങ്ങളെല്ലാം മനോജ് തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് എന്നും ആർക്കു മുമ്പിലും തെളിവുകളായി നൽകാമെന്നും പറയുന്നു. ഇതിനു പിന്നാലെയാണ് ജോജി മഞ്ചാടിക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയ്ക്കും മനോജ് പരാതി നൽകിയത്. ഇതിനുശേഷം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായിട്ടില്ല.വിഷയത്തിൽ പാർട്ടി നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് മനോജ്.