മാഡ്രിഡ്: ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്ന ചോദ്യത്തിന് ഡിഎംകെ എംപി കനിമൊഴി നൽകിയ മറുപടി കയ്യടി നേടുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സ്പെയിനിലെത്തിയ പ്രതിനിധി സംഘത്തിലെ അംഗമാണ് കനിമൊഴി. ഓപ്പറേഷനെക്കുറിച്ച് വിവരിക്കവേയാണ് ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്നുള്ള ചോദ്യം ഉയർന്നത്.
‘ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്നല്ലേ നിങ്ങള്‍ക്കറിയേണ്ടത്. ഇന്ത്യയുടെ ദേശീയ ഭാഷ നാനതത്വത്തില് ഏകത്വമാണ്. ഈ സന്ദേശം തന്നെയാണ് പ്രതിനിധി സംഘം ലോകത്തിന് നല്‍കുന്നത്. അതുതന്നെയാണ് ഇന്ന് ഏറ്റവും പ്രധാനവും’- എന്നായിരുന്നു കനിമൊഴിയുടെ മറുപടി. കയ്യടികളോടെയാണ് സദസ് പ്രതികരണത്തെ സ്വീകരിച്ചത്. മാഡ്രിഡിലെ ഇന്ത്യൻ പ്രവാസിയാണ് ചോദ്യം ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീവ്രവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഡിഎംകെ എംപി കൃത്യമായ മറുപടി നല്കി. നമ്മുടെ രാജ്യത്തിന് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്തുതന്നെ ശ്രമിച്ചാലും ഞങ്ങളെ വഴിതെറ്റിക്കാനാകില്ല. എന്നിരുന്നാലും നിർഭാഗ്യവശാല്‍ തീവ്രവാദത്തെയും അനാവശ്യമായ യുദ്ധത്തെയും ഞങ്ങള്‍ക്ക് നേരിടേണ്ടതായുണ്ട്. നമ്മള് അത് ശക്തമായി തന്നെ ചെയ്യും. ഇന്ത്യ സുരക്ഷിതമായ സ്ഥലമാണ്. കാശ്മീരും ഇന്ത്യ സുരക്ഷിതമായി തന്നെ നിലനിർത്തുമെന്നും അവർ വ്യക്തമാക്കി.
അഞ്ച് രാജ്യങ്ങള്‍ സന്ദർശിച്ചതിനുശേഷമാണ് അവസാന സന്ദർശന രാജ്യമായ സ്പെയിനില്‍ കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമെത്തിയത്. സംഘം താമസിയാതെ ഇന്ത്യയിലേയ്ക്ക് മടങ്ങും. സമാജ്വാദി പാർട്ടി എംപി രാജീവ് കുമാർ റായ്, ബിജെപിയില്‍ നിന്ന് ബ്രിജേഷ് ചൗട്ട, എഎപിയില്‍ നിന്ന് അശോക് മിത്തല്‍, ആർജെഡിയില്‍ നിന്ന് പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്രജ്ഞൻ മൻജീവ് സിംഗ് പുരി എന്നിവരാണ് സംഘത്തിലുള്ളത്.