ദില്ലി : പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യൻ യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിലെ രൂപ്നഗർ സ്വദേശി ജസ്ബീർ സിംഗാണ് അറസ്റ്റിലായത്. ജാൻ മഹൽ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ഇയാൾ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായും, നേരത്തെ പിടിയിലായ ഇന്ത്യൻ യൂടൂബർ ജ്യോതി മൽഹോത്രയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്. 3 തവണ പാകിസ്താൻ സന്ദർശിച്ച ഇയാൾ, പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ദില്ലിയിൽ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായ ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയെന്നാണ്.
ഇന്നലെയും പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിയ ഒരാൾ പിടിയിലായിരുന്നു. ഗഗൻദീപ് സിങ്ങിനെയാണ് തൻതരണിൽ നിന്നും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളടക്കം ഇയാൾ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകിയെനാണ് കേസ്. ഇരുപതിലേറെ ഐഎസ്ഐ ഏജന്റുമാരുമായി ഗഗൻദീപ് സിങ് ബന്ധപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല നേതാവ് ഗോപാൽ സിങ് ചൗളയുമായും ഗഗൻദീപ് സിങ് ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജിപി അറിയിച്ചു.