തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി.എസിനെ കാണാൻ നടൻ കുഞ്ചാക്കോ ബോബൻ കന്റോണ്‍മെന്റ് ഹൗസിലെത്തി. അദ്ദേഹത്തിന്റെ അച്ഛനെ വി.എസിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഇത് കുഞ്ചാക്കോ ബോബൻ. വി.എസിന് പേഴ്സണല്‍ സ്റ്റാഫ് പരിചയപ്പെടുത്തി. ഉദയാ സ്റ്റുഡിയോയിലെ പരേതനായ ബോബൻ കുഞ്ചാക്കോയുടെ മകനാണെന്ന് പറഞ്ഞപ്പോള്‍ വി.എസിന് വലിയ കാര്യമായി. എന്തു ചെയ്യുന്നുവെന്നായിരുന്നു വി.എസിന്റെ അടുത്ത ചോദ്യം. ചാക്കോച്ചന്റെ സിനിമകള്‍ വി.എസ് കണ്ടിട്ടുണ്ടായിരുന്നില്ല. സിനിമാ നടനാണെന്ന് ചാക്കോച്ചൻ പറഞ്ഞപ്പോള്‍ വി.എസിനു കൂടുതല്‍ കൗതുകമായി. അഭിനയിക്കുന്നതിനൊക്കെ എന്തു കിട്ടുമെന്നായി (പ്രതിഫലം )അടുത്ത ചോദ്യം.
തരക്കേടില്ലെന്നു ചാക്കോച്ചൻ പ്രതികരിച്ചപ്പോള്‍. നീട്ടിയും കുറുക്കിയും വി.എസ് വീണ്ടും ചോദിച്ചു. എന്നാലും…? അതിനു മറുപടി നല്‍കാതെ നിന്നപ്പോള്‍ വി.എസ് തന്നെ ചോദിച്ചു. സുമാർ ഒരു പതിനായിരം കിട്ടുമോ? ചാക്കോച്ചനും പേഴ്സണല്‍ സ്റ്റാഫും ചിരിച്ചുപോയി. പണത്തിന്റെ വലിയ കണക്കുകള്‍ വി.എസിന് അത്ര പിടിയില്ലായിരുന്നു. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരുജീവനക്കാരനോട് ഒരിക്കല്‍ ചോദിച്ചത് രണ്ടായിരം രൂപ ശമ്ബളം കിട്ടുന്നുണ്ടോ എന്നായിരുന്നു.അയാള്‍ക്ക് അപ്പോള്‍ നാല്‍പ്പതിനായിരം രൂപ ശമ്ബളം ലഭിക്കുന്നുണ്ടായിരുന്നു. ജോലിക്കാര്യം പറയുമ്ബോള്‍ അടുപ്പമുള്ള പലരോടും വി.എസ് ചോദിക്കും എന്തു കിട്ടുമെന്ന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൂവിനോടും ചെരുപ്പിനോടും കമ്ബം
നല്ല ചെരുപ്പും ഷൂവും വി.എസിന്റെ ആകെയുള്ള ദൗർബല്യമായിരുന്നു. സാധാരണ ഇവ ഒരു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കില്ല.ഒരിക്കല്‍ ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ നല്ലൊരു വെള്ള ചെരുപ്പ് ഇട്ടുകൊണ്ടുവന്നു. അപ്പോള്‍ത്തന്നെ വി.എസിന്റെ കണ്ണ് അതിലായി. പ്രതിപക്ഷ നേതാവും ഡെപ്യൂട്ടി സ്പീക്കറും സഭയില്‍ അടുത്തടുത്ത ചെയറുകളിലാണിരിക്കുന്നത്. വി.എസിന് ഈ ചെരുപ്പ് ഇഷ്ടപ്പെട്ടെങ്കില്‍ അളവ് പറഞ്ഞാല്‍ താൻ വാങ്ങിത്തരാം എന്ന് ശക്തൻ പറഞ്ഞു. വാങ്ങുകയൊന്നും വേണ്ട, വിവരം പറഞ്ഞാല്‍ മതിയെന്നായി വി.എസ്. സ്റ്റാച്യുവില്‍ ഒരു കടയില്‍ നിന്നാണെന്ന് ശക്തൻ പറഞ്ഞു.
സഭ തീർന്നയുടൻ വി.എസ് സ്റ്റാഫില്പ്പെട്ടവരുമൊത്ത് ആ കടയില്‍ എത്തി. ചെരുപ്പ് തിരഞ്ഞെടുത്ത് വില ചോദിച്ചപ്പോള്‍ വി.എസ് ജൂബ്ബയുടെ മടക്കില്‍ തിരുകി വച്ചിരുന്ന പണമെടുത്തു.പണം വാങ്ങാൻ കടയുടമ വിസമ്മതിച്ചു. കാശ് വേണ്ടെങ്കില്‍ ചെരുപ്പും വേണ്ടെന്നായിരുന്നു വി.എസിന്റെ മറുപടി.ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് കടയുടമയെ വി.എസിന്റെ സ്വഭാവം ധരിപ്പിച്ചു.അവസാനം ചെറിയൊരു ഡിസ്കൗണ്ടിന് മാത്രം വി.എസ് വഴങ്ങി.അടുത്തദിവസം ആ ചെരുപ്പണിഞ്ഞാണ് വി.എസ് സഭയിലെത്തിയത്.
അന്വേഷിക്കൂ.. അന്വേഷിക്കൂ..
മാദ്ധ്യമപ്രവർത്തകർക്ക് വി.എസ് എന്നും ഹരമായിരുന്നു.കൂടുതല്‍ തുറന്നു പ്രതികരിക്കാൻ കഴിയാത്ത, എന്നാല്‍ വാർത്ത വരേണ്ട ചില സംഭവങ്ങളെക്കുറിച്ച് സൂചനകള്‍ മാത്രമേ നല്‍കൂ.
കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമപ്രവർത്തകർ ചോദിച്ചാല്‍ വി.എസിന്റെ മറുപടി ഇങ്ങനെയായിരിക്കും. ”നിങ്ങളൊക്കെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നവരല്ലേ. അന്വേഷിച്ചു കണ്ടുപിടിക്കൂ. അന്വേഷിക്കൂ, അന്വേഷിക്കൂ..”
മിസ്റ്റർ ഡൊണാള്‍ഡ്
ഭക്ഷണം കഴിച്ചോ?
വി.എസിനെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയില്‍ കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസറായ ഇവാൻ മക്ഡൊണാള്‍ഡ് കേരളത്തിലെത്തിയിരുന്നു.2015ലും 16ലും വി.എസിന്റെ യാത്രകളിലെല്ലാം
അദ്ദേഹം അനുഗമിച്ചു. എവിടെ ചെന്നാലും സായിപ്പിന്റെ ക്ഷേമം വി.എസ് അന്വേഷിക്കും.മിസ്റ്റർ ഡൊണാള്‍ഡ് താങ്കള്‍ ഭക്ഷണം കഴിച്ചോയെന്നായിരിക്കും വി.എസിന്റെ ആദ്യ ചോദ്യം.
എന്തുണ്ട് വിശേഷം
അയല്‍ക്കാരാ..
മകന്റെ വീട്ടിലേക്കു മാറുംമുമ്ബ് വി.എസ് തമ്ബുരാൻമുക്ക് റോഡിലെതന്നെ ഒരു വാടകവീട്ടില്‍ താമസിച്ചിരുന്നു. ഒരു മതിലിനപ്പുറം താമസിക്കുന്ന വ്യക്തിയെ അയല്‍ക്കാരാ എന്നാണ് വി.എസ് വിളിച്ചിരുന്നത്.രാവിലെ അധികം കിടന്നുറങ്ങാതെ എഴുന്നേറ്റ് സൂര്യനെയൊക്കെ കാണണം അയല്‍ക്കാരാ എന്ന് ഉപദേശിക്കാനും വി.എസ് മടിച്ചിരുന്നില്ല.