തിരുവനന്തപുരം:കരകുളം-മുല്ലശ്ശേരി-വേങ്കോട് റോഡ് തിങ്കളാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരിക്കവേ , ടാറിങ് ഒലിച്ച് റോഡ് അപകടാവസ്ഥയിലായി. 5.5 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിന്റെ പ്ലാത്തർ ഭാഗത്താണ് സംഭവം.വ്യാഴാഴ്ച പെയ്ത ശക്തമായ മഴയുടെ ഫലമായി മണ്ണും ടാറിങ്ങും ഒലിച്ചുപോയതായാണ് വിവരം. റോഡിൽ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ സ്ഥലത്ത് ജനങ്ങൾ അപകടാവസ്ഥയെന്ന് കണ്ടെത്തി.പുതുതായി ടാറിങ് ചെയ്ത ഭാഗങ്ങളിൽ പൊതുമരാമത്ത് അധികൃതർ മുൻപ് തന്നെ മുന്നറിയിപ്പ് വെച്ചിരുന്നുവെങ്കിലും സംരക്ഷണഭിത്തി നിർമിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ചാക്കിൽ മണ്ണ് നിറച്ച് ഉടൻ ടാറിങ് സംരക്ഷിക്കുമെന്നും, 80 ലക്ഷം രൂപയുടെ ഫണ്ടിൽ സംരക്ഷണഭിത്തി നിർമിക്കുമെന്നും നെടുമങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഉദ്ഘാടനത്തിന് മാറ്റമില്ലെന്നും മന്ത്രി ജി.ആർ. അനിലിൻ്റെ ഓഫിസ് അറിയിച്ചു.വെള്ളക്കെട്ട് നഗരത്തിൽ വ്യാപിച്ചു തിരുവനന്തപുരം നഗരത്തിൽ ഒരു രാത്രി നീണ്ട കനത്ത മഴയ്ക്ക് ശേഷം 14 സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
കോടികൾ മുടക്കി പുനർനിർമിച്ച കിള്ളിപ്പാലം-അട്ടക്കുളങ്ങര, എസ്.എസ് കോവിൽ റോഡുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.കരമന, കിള്ളിയാർ പ്രദേശങ്ങളിൽ കര തൊട്ട് ഒഴുകിയ വെള്ളം നാട്ടുകാർക്ക് ഭീതിയുണ്ടാക്കിയിട്ടുണ്ട്. ചാക്ക ജംക്ഷൻ, വള്ളക്കടവ് കാരാളി പ്രദേശങ്ങൾ, കുര്യാത്തി ഗംഗാനഗർ, യമുനാനഗർ എന്നിവിടങ്ങളിൽ റോഡുകൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. പെരുന്താന്നി, ആറന്നൂർ തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. എന്നാൽ നഗരത്തിൽ വലിയ നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.


