കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് നിരോധനം. ഇന്റർനെറ്റ് നിരോധിച്ചതോടെ വിമാന സർവീസുകൾ താറുമാറായി. ഇതോടെ അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ‘കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്’ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2021 ഓഗസ്റ്റില്‍ താലിബാന് അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അധാർമികമായ’ കാര്യങ്ങൾ തടയാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. രണ്ടാഴ്ചയായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ താലിബാൻ നടപടി സ്വീകരിച്ചു വരികയായിരുന്നു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഇന്റർനെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു.
ആശയ വിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന് ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് അതേസമയം ഇന്റെർനെറ്റിന് ബദലായി താലിബാൻ പകരം സംവിധാനം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആഴ്ചകളോളം നീണ്ടുനിന്ന നിയന്ത്രണങ്ങൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. ഈ മാസം ആദ്യം, താലിബാൻ നിരവധി പ്രവിശ്യകളിലെ ഫൈബർ ഒപ്റ്റിക് കണക്ഷനുകൾ വിച്ഛേദിക്കാൻ ആരംഭിച്ചിരുന്നു. കാബൂൾ ബ്യൂറോയുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി സ്ഥിരീകരിച്ചു.
ഓഫീസുമായി ഫോണിലോ, സാമൂഹിക മാധ്യമങ്ങൾ മുഖാന്തിരമോ ബന്ധപ്പെടാനാകുന്നില്ലെന്ന് ഏജൻസി വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5:45 ഓടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. താലിബാന്റെ ഇന്റർനെറ്റ് നിരോധനം ബാങ്കിംഗ് അടക്കുള്ള അവശ്യ സർവ്വീസുകളേയും താറുമാറാക്കിയിട്ടുണ്ട്.

