പാലക്കാട് :സിനിമാതാരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിന്റെ പിന്നിൽ ശബരിമല സ്വർണപ്പാളി വിവാദം മുക്കാനുള്ള ശ്രമം ഉണ്ടാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.”സിനിമാതാരങ്ങളെ ഈ ത്രാസിൽ കയറ്റി അളക്കാൻ വിട്ടുകൊടുത്തത്, സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായിരിക്കാം. എനിക്കത് സംബന്ധിച്ച് സംശയമുണ്ട്. എന്നാൽ കേന്ദ്രമന്ത്രിയായ നിലയിൽ ഇപ്പോൾ കൂടുതൽ പറയുന്നില്ല,” പാലക്കാട് മലമ്പുഴയിലെ കലുങ്ക് സംവാദത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്നതാണ് പതിവ്. പൊലീസിനെ ഉപയോഗിച്ച് അത് നടപ്പാക്കുന്നുണ്ട്. ഇനിയും ഇതുപോലുള്ള കഥകൾ വരും,” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.അതേസമയം, ശബരിമല വിഷയത്തിൽ അയ്യപ്പനെ ‘മൂത്ത സഹോദരനായി’ കാണുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.“അയ്യപ്പൻ ഒരു മനുഷ്യനാണ്. എന്റെ മൂത്ത സഹോദരനായാണ് ഞാൻ അയ്യപ്പനെ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പൻ,” സുരേഷ് ഗോപി പറഞ്ഞു.”ചെമ്പ്, സ്വർണം, രസതന്ത്രം ഇതൊക്കെ ചേർന്ന് വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.


