പാലക്കാട്:പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി.സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികള്‍ കൈക്കൊള്ളുവാൻ സ്കൂള്‍ മാനേജർക്ക് നിർദേശം നല്‍കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടില്‍ ആത്മഹത്യ ചെയ്തത് .
സ്കൂള്‍ വിട്ട് വന്നയുടൻ യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർഥികളും രംഗത്ത് എത്തി . ഇൻസ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടർന്ന് , സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു .അധ്യാപിക സൈബർ സെല്ലില്‍ വിളിച്ചതിനെത്തുടർന്ന് അർജുൻ അസ്വസ്ഥാനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ മരണത്തോടെ എങ്കിലും അധ്യാപികക്കെതിരെ നടപടി ഉണ്ടാകട്ടെ എന്ന് അർജുൻ പറഞ്ഞിരുന്നതായും സഹപാഠി പറഞ്ഞു. എന്നാല്‍ അജുന്റെ വീട്ടുകാർക്കെതിരെയും ഒരുവിഭാഗം വിദ്യാർഥികള്‍ ആരോപണം ഉയർത്തി. അമ്മാവൻ തല്ലിയതിനെ തുടർന്നാണ് അർജുൻ മരിച്ചതെന്ന് മറ്റൊരു കുട്ടിയോട് അധ്യാപിക പറഞ്ഞതായും സഹപാഠിയുടെ ആരോപണമുണ്ട്.അതേസമയം, അധ്യാപികയുടെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് പ്രധാനാധ്യാപിക വ്യക്തമാക്കുന്നത്. ഒരു അധ്യാപികയുടെ ധർമമാണ് ആശ ടീച്ചർ കാണിച്ചതെന്നും വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി. വിഷയത്തില്‍ കർശന നടപടി ഉണ്ടാകുമെന്ന് സ്കൂള്‍ മാനേജ്മെൻ്റും വ്യക്തമാക്കി.


