പാലക്കാട്: പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കൻ പൊലീസ്.സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. കൂടാതെ സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടേയും മൊഴി എടുക്കും. കുഴല്‍മന്ദം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികള്‍ കൈക്കൊള്ളുവാൻ സ്കൂള്‍ മാനേജർക്ക് നിർദ്ദേശം നല്‍കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ എച്ച് എസ് എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി അർജുൻ വീട്ടില്‍ ആത്മഹത്യ ചെയ്തത്. പിന്നാലെ ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അധ്യാപിക ക്ലാസില്‍ വെച്ച് സൈബർ സെല്ലില്‍ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഴല്‍മന്ദം പൊലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.അർജുന്‍റെ മരണത്തിന് ക്ലാസുകള്‍ ബഹിഷ്കരിച്ച് വിദ്യാർത്ഥികളും സ്കൂളിൻ്റെ മുറ്റത്ത് പ്രതിഷേധം നടത്തി. തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യപികയെ ഉപരോധിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപിക നിലപാട് ആവർത്തിച്ചതോടെ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്കൂള്‍ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.


