കോട്ടയം : ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാലകവർന്ന പ്രതിയെ 24 മണിക്കൂറിനകം പിടികൂടി ഏറ്റുമാനൂർ പോലീസ്. ആലപ്പുഴ, പള്ളിപ്പാട്, നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസിനെ (21) യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24 ന് പകൽ 01.30 മണിക്ക് അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ അതിരമ്പുഴ കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിൽ പ്രതി അതിക്രമിച്ച് കടന്ന് 80 വയസ്സുള്ള കടയുടമയുടെ കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം രണ്ടര പവൻ തൂക്കം വരുന്നതും 250000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണമാല കബളിപ്പിച്ച് കവർച്ച ചെയ്യുകയായിരുന്നു.
.
വ്യാപാരിയുടെ അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്ന ആളെന്ന വ്യാജേന അടുത്ത് ഇടപഴകി സൗഹൃദം സ്ഥാപിച്ചത്തിനു ശേഷം കടയുടമയുടെ കഴുത്തിൽ കിടന്ന മാല കണ്ട് ഇതു പോലെ ഒരെണ്ണം അമ്മയ്ക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ് മാല കാണാനായി ഊരി വാങ്ങിയശേഷം കടയുടമ മറ്റെന്തോ സാധനം എടുക്കാൻ തിരിഞ്ഞ സമയം പ്രതി മാലയുമായി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും 24 മണിക്കൂർ തികയുന്നതിന് മുൻപേ ഹരിപ്പാട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമി, സി പി ഒമാരായ സാബു, അനീഷ് വി കെ. എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


