തിരുവനന്തപുരം:ശബരിമല സ്വർണ കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. ഹൈക്കോടതിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് 2019 മുതൽ 2025 വരെ പ്രവർത്തിച്ച ബോർഡ് അംഗങ്ങളുടെ മൊഴി എടുക്കാൻ എസ്ഐടി നീക്കം തുടങ്ങിയത്.2019ലും 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് സ്വർണം പൂശാൻ ചുമതലപ്പെടുത്തിയതെന്ന കാര്യം ഹൈക്കോടതി സംശയത്തോടെയാണ് കാണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ ആഴത്തിൽ നീങ്ങുന്നത്.
ഇക്കാലയളവിലെ ബോർഡ് യോഗങ്ങളുടെ മിനിറ്റുകൾ എസ്ഐടി ശേഖരിക്കുന്നതായും, അംഗങ്ങളെ വിളിപ്പിച്ച് മൊഴിയെടുക്കാൻ ഒരുക്കമാണെന്നുമാണ് ലഭിക്കുന്ന വിവരം.അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി തന്ത്രി കുടുംബത്തെ മറയാക്കി സമ്പന്നരായ ഭക്തരുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും പ്രാഥമിക അന്വേഷണത്തിൽ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.


