ലാഹോർ :സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാമത് ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ നൻകാന സാഹിബിലേക്ക് പോയ ഇന്ത്യൻ തീർഥാടക സംഘത്തിലെ 14 പേർക്ക് പാകിസ്ഥാൻ പ്രവേശനം നിഷേധിച്ചു. ഇവർ ഹിന്ദുക്കളാണെന്നും സിഖുകാരല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ അധികാരികൾ തിരിച്ചയച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ 2100 തീർഥാടക സംഘത്തിലാണ് ഈ 14 പേരും ഉൾപ്പെട്ടിരുന്നത്. ഇവർക്ക് ഇസ്ലാമാബാദ് യാത്രാ രേഖകളും ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഏകദേശം 1900 പേർ വാഗാ അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചു.എന്നാൽ, 14 പേരോട് പാകിസ്ഥാൻ ഉദ്യോഗസ്ഥർ ‘നിങ്ങൾ ഹിന്ദുക്കളാണ്, സിഖ് ഭക്തർക്കൊപ്പം പോകാൻ കഴിയില്ല’ എന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെയും ലഖ്നൗവിലെയും തീർഥാടകർക്കാണ് തിരിച്ചയയ്ക്കൽ ബാധിച്ചത്. രേഖകളിൽ സിഖ് മതസ്ഥരായി രേഖപ്പെടുത്തിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിലപാടാണ് പാകിസ്ഥാൻ അധികൃതർ സ്വീകരിച്ചത്.ഇതുകൂടാതെ, സ്വതന്ത്രമായി വിസയ്ക്ക് അപേക്ഷിച്ച 300 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാൽ അതിർത്തി കടക്കും മുൻപേ ഇന്ത്യൻ അധികൃതർ തന്നെ തടഞ്ഞുവെന്നു വിവരമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഗാ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയവരിൽ അകാൽ തഖ്ത് നേതാവ് ജിയാനി കുൽദീപ് സിംഗ് ഗാർഗജ്, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രതിനിധി ബിബി ഗുരീന്ദർ കൗർ, ഡൽഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ രവീന്ദർ സിംഗ് സ്വീറ്റ എന്നിവരും ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇതാദ്യമായാണ് ഒരു വലിയ തീർഥാടക സംഘം പാകിസ്ഥാൻ അതിർത്തി കടന്നത്.


