തിരുവനന്തപുരം :വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തി രണ്ടുപേരെയും രക്ഷപ്പെടുത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കേസിലെ പ്രധാന സാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് കണ്ടെത്തിയത്.പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ ശങ്കർ കീഴടക്കിയതും, കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെ പ്രതിയുടെ പിടിയിൽ നിന്ന് രക്ഷിച്ചതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെക്കുറിച്ചുള്ള ശങ്കറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.പ്രതിയെ കീഴ്‌പ്പെടുത്താൻ എത്തിയ വ്യക്തിയെ കണ്ടെത്താൻ പൊലീസ് പരസ്യത്തിലൂടെ വിവരശേഖരണം നടത്തിയിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നതിലുപരി മറ്റൊരു സൂചനയും പൊലീസിനുണ്ടായിരുന്നില്ല.സുരേഷ് ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് ശേഷം അർച്ചനയെയും ആക്രമിക്കാൻ ശ്രമിക്കുന്നതും, അതിനിടെ ചുവന്ന ഷർട്ടുകാരനായ ശങ്കർ ഓടിയെത്തി ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരിച്ചുകയറ്റുന്നതും, തുടർന്ന് പ്രതിയെ കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.സിസിടിവി ദൃശ്യങ്ങളും ലഭ്യമായ വിവരങ്ങളും വിലയിരുത്തിയതോടെയാണ് ശങ്കറിനെ പൊലീസ് കണ്ടെത്തിയത്.


