കൊച്ചി: 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആരോപണത്തിൽ നാവികനെ കൊച്ചി ഹാർബർ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി നേവൽ ബേസിൽ സേവനമനുഷ്ഠിക്കുന്ന ഹരിയാനയിലെ റോഹ്‌തക് സ്വദേശിയായ അമിത് (28) ആണ് അറസ്റ്റിലായത്.മുണ്ടംവേളിയിലെ താമസസ്ഥലത്ത് പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് അമിത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ ജോലി ചെയ്യുന്ന ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായ 15 വയസ്സുകാരി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമിത്തിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടേയും പെൺകുട്ടിയുടേയും പരിചയം എങ്ങനെ രൂപപ്പെട്ടതെന്ന് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരുന്നു.അറസ്റ്റിലായ നാവികനെ റിമാൻഡ് ചെയ്യാനാണ് പൊലീസ് തീരുമാനം. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നും സംഭവത്തെ ഗൗരവത്തോടെ പരിശോധിക്കുമെന്നും നേവൽ സേന പ്രസ്താവനയിൽ അറിയിച്ചു. യൂണിറ്റിലെ അച്ചടക്കലംഘനം സംബന്ധിച്ച നടപടികളും സേന പരിശോധിക്കുന്നു.


