ബെംഗളൂരു: എടിഎം കൗണ്ടറിലേക്കായി പണം കൊണ്ടുപോകുകയായിരുന്ന വാൻ തട്ടിയെടുത്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെട്ടതായി കണ്ടെത്തി. ഗോവിന്ദരാജ നഗർ പൊലീസ് സ്‌റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന ഒരു കോൺസ്റ്റബിളിനെയും, കേരള സ്വദേശിയുമായ മുൻ ബാങ്ക് പണവിതരണ ഏജൻസി ജീവനക്കാരനെയും പൊലീസ് അറസ്റ്റുചെയ്‌തു.ഏകദേശം ഏഴ് കോടി രൂപ മോഷ്ടിക്കപ്പെട്ട ഈ കേസിൽ രണ്ടുപേരും ഏറെ നാളായി കവർച്ച ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ആറുമാസമായി ഇരുവരും സൗഹൃദത്തിലായിരുന്നു. മൊബൈൽ ടവറുകളുടെ ഡാറ്റ പരിശോധനയിൽ ഇരുവരും കവർച്ചയോടനുബന്ധിച്ച് തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.കോൺസ്റ്റബിളിനെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കസ്‌റ്റഡിയിലെടുത്തു. മുൻ ജീവനക്കാരൻ അടുത്തിടെയാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
19-ാം തീയതി ഉച്ചയ്ക്ക് ജയനഗർ അശോക പില്ലറിന് സമീപം, ആദായനികുതി ഉദ്യോഗസ്ഥരെന്ന് നടിച്ച സംഘം പണവാഹനത്തെ തടഞ്ഞു രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. പിന്നീട് ഗൺമാനെയും ജീവനക്കാരെയും വാഹനം കയറ്റി ഭീഷണിപ്പെടുത്തി, ഡയറി സർക്കിൾ ഭാഗത്ത് ഇറക്കി പണവുമായി സംഘം മുങ്ങുകയായിരുന്നു.ജെ.പി. നഗരത്തിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ നിന്നുള്ള പണവാഹനമാണ് കൊള്ളയ്ക്ക് ഇരയായത്. സംഭവത്തെ തുടർന്നു പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്നും അധികാരികൾ അറിയിച്ചു.


