പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഇന്ന് വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് നേരിയ മഴ പെയ്തിരുന്നെങ്കിലും എവിടെയും നീണ്ട നിരകൾ കാണാനില്ലെന്നതാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്ക് നിയന്ത്രണ വിധേയമായതോടെ ഭക്തർക്ക് തടസ്സമില്ലാതെ, സുഖകരമായി ദർശനം നടത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.നിലവിൽ സ്‌പോട്ട് ബുക്കിംഗിന് ദിവസവും അനുവദിച്ചിരിക്കുന്ന എണ്ണം 5000 എന്ന പരിധിയിലാണ് തുടർന്നിരിക്കുന്നത്.
ദിവസേനയുള്ള തീർത്ഥാടക തിരക്കനുസരിച്ച് സ്‌പോട് ബുക്കിംഗിൽ മാറ്റങ്ങൾ വരുത്താമെന്ന് കഴിഞ്ഞ ദിവസം തന്നെ ഭരണകൂടം വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ നവംബർ 18-ന് സന്നിധാനത്ത് ഉണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്. അന്ന് വെർച്വൽ ക്യൂ വഴി 70,000 പേരും സ്‌പോട്ട് ബുക്കിംഗ് വഴി 20,000 പേരും ഉൾപ്പെടെ ആകെ 90,000 തീർത്ഥാടകർക്ക് ദർശനം അനുവദിച്ചിരുന്നു. എന്നാൽ, വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ നിശ്ചിത സമയക്രമം പാലിക്കാതെ എത്തിയത്, സ്‌പോട്ട് ബുക്കിംഗിനായി എത്തിച്ചേർന്നവരുടെ എണ്ണം പ്രതീക്ഷിച്ചതിലേറെ ആയത്, പൊലീസ് നിയന്ത്രണത്തിൽ ഉണ്ടായ പിഴവുകൾ എന്നിവ ചേർന്നാണ് വലിയ തിരക്കും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് തുടർന്നാണ് ഹൈക്കോടതി സ്‌പോട് ബുക്കിംഗ് പരിധി 5000 ആയി കുറയ്ക്കാൻ നിർദ്ദേശിച്ചത്. പമ്പയിലെ സ്‌പോട് ബുക്കിംഗ് കൗണ്ടറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്കായി നിലയ്ക്കലിൽ ഒരുക്കിയിട്ടുള്ള ഏഴ് കൗണ്ടറുകളിലൂടെയാണ് സ്‌പോട് ബുക്കിംഗ് നടത്തി സന്നിധാന ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്.


