പുളിക്കൽ കവല : വാഴൂർ പള്ളിയിലെ പ്രസിദ്ധമായ പുഴുക്ക് നേർച്ച നാളെ. പുണ്യ ദിനത്തിൽ ദേശത്തിന് ഭക്തിയുടെ രുചിക്കൂട്ട് ഒരുക്കി വാഴൂർ പള്ളിയിൽ സ്നേഹ കൂട്ടായ്മയിൽ ആണ് പുഴുക്ക് തയ്യാറാക്കുന്നത്. നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പുഴുക്കിനുള്ള വിഭവങ്ങൾ 13 ന് രാവിലെ 8 മണി മുതൽ ഇടവക ജനങ്ങൾ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വാഹനത്തിൽ ഇടവക ജനങ്ങളിൽ നിന്നും, വിശ്വാസി സമൂഹത്തിൽ നിന്നും സ്വീകരിക്കും. പുഴുക്ക് നേർച്ചയ്ക്കുള്ള കാർഷിക വിഭവങ്ങൾ വിശ്വാസികൾ പ്രത്യേകമായി കൃഷി ചെയ്ത് പള്ളിക്ക് സമർപ്പിക്കുന്നു. പൂർണ്ണമായും കാർഷിക വിഭവങ്ങൾ ആണ് പുഴുക്കു നേർച്ചക്കായ് ഉപയോഗിക്കുന്നത്. പരിശുദ്ധ കാതോലിക്ക ബാവായുടെ ഭവനത്തിൽ നിന്നും ഉൾപ്പെടെ പുഴുക്ക് നേർച്ചയ്ക്കുള്ള വിഭവങ്ങൾ സമാഹരിക്കും. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഏത്തക്കുല, കൂർക്ക, ബീൻസ്, പച്ചപയർ തുടങ്ങിയ പച്ചക്കറികൾ ആണ് ഉപയോഗിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന പുഴുക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രസ്ഥാനമായ പ്രതിഭയിൽ നിന്നുണ്ടാക്കുന്ന മസാല പൊടിയും, ഇടവകയിൽ പ്രത്യേകം തയ്യാറാക്കുന്ന മസാലക്കൂട്ടും ചേർത്താണ് പുഴുക്ക് തയ്യാറാക്കുന്നത്. ശനിയാഴ്ച സന്ധ്യ നമസ്കാരത്തിന് ശേഷം എട്ടുമണിക്ക് പുഴുക്കിനുള്ള വിഭവങ്ങൾ പള്ളി നടയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. തുടർന്ന് ഇടവക ജനങ്ങൾ സ്നേഹക്കുട്ടായ്മയിൽ പുഴുക്ക് തയ്യാറാക്കുന്നു. ഞായറാഴ്ച കുർബാനയ്ക്കും, പ്രദിക്ഷണത്തിനും ഡോ. യുഹാനോൻ മാർ ദിയസ് കോറസ് പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് പുഴുക്ക് ആശീർവദിച്ച് വിശ്വാസികൾക്ക് നേർച്ചയായി വിതരണം ചെയ്യുന്നു. ശുശ്രൂഷകൾക്ക് വികാരി ഫാ. അലക്സ് തോമസും, സഹവികാരി ഫാ. ജോൺ സ്കറിയയും നേതൃത്വം നൽകും.
വാഴൂർ പള്ളിയിൽ പുഴുക്ക് നേർച്ച ഡിസംബർ 14 ഞായറാഴ്ച : വിഭവ ശേഖരണം നാളെ ഡിസംബർ 13 ന്


