ചെന്നൈ :മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് ജെ. നിഷ ബാനു 20നകം ചുമതലയേൽക്കണമെന്നു രാഷ്ട്രപതി നിർദേശം നൽകി. ചീഫ് ജസ്റ്റിസുമായി ആലോചിച്ച ശേഷമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് നിഷ ബാനുവിനെ കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ സീനിയർ ജഡ്ജിയുമായും കൊളീജിയം അംഗവുമായിരുന്ന നിഷ ബാനു, സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും കേരള ഹൈക്കോടതിയിൽ ചുമതലയേറ്റിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മദ്രാസ്–കേരള ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമാർ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്കു കത്തയച്ചിരുന്നു.
അതേസമയം, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ബാർ അസോസിയേഷൻ ഭാരവാഹികൾ ജസ്റ്റിസ് നിഷ ബാനുവിനെ പിന്തുണച്ച് രംഗത്തെത്തി. മുതിർന്ന ജഡ്ജിയെ സ്ഥലം മാറ്റുന്നത് സീനിയോറിറ്റിയെ ബാധിക്കുമെന്നും കേരള ഹൈക്കോടതിയിൽ ഒമ്പതാം സ്ഥാനത്താകുമെന്നുമായിരുന്നു അവരുടെ പരാതി. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് നിഷ ബാനുവും അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ, ഈ അപേക്ഷ തള്ളിയതോടെയാണ് 20നകം കേരള ഹൈക്കോടതിയിൽ ചുമതലയേൽക്കണമെന്ന രാഷ്ട്രപതിയുടെ നിർദേശം പുറപ്പെടുവിച്ചത്.


