കോഴിക്കോട്:കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ഈ മാസം 9 നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്.കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബ്ലെസ്ലി പ്രതിയായത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അത് ക്രിപ്റ്റോ കറൻസികളാക്കി വിദേശത്തേക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.തട്ടിപ്പ് കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്.കൊല്ലം സ്വദേശിയായ ബ്ലെസ്ലിയെ ചൈനയിൽ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടുവള്ളി, താമരശ്ശേരി, കാക്കൂർ, കോടഞ്ചേരി മേഖലകൾ കേന്ദ്രീകരിച്ച് വൻതോതിൽ ഹവാല പണമിടപാടുകൾ നടക്കുന്നതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പരാതികൾ വർധിച്ചതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.ജൂൺ മാസം മുതൽ നടന്ന അന്വേഷണത്തിൽ സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിൽ പ്രതിചേർത്ത എട്ടോളം പേർ വിദേശത്തേക്ക് കടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചൈനൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉൾപ്പെടെയുള്ളവർ ക്രിപ്റ്റോ കറൻസി രൂപത്തിൽ പണമെത്തിച്ചതെന്നാണ് നിഗമനം.സംഘത്തിലെ ഉന്നത നേതാക്കളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.


