പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി വിദേശ വ്യവസായിയുടെ മൊഴി. കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ശബരിമലയിലെ സ്വർണ്ണപ്പാളികൾ വിദേശത്തേക്ക് കടത്തിയതിലൂടെ 500 കോടിയിലധികം രൂപയുടെ ഇടപാട് നടന്നുവെന്നും വിദേശ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ മൊഴി നൽകിയതായി സൂചന.ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ തിരുവനന്തപുരത്തെ ക്യാമ്പ് ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നൽകിയത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹം അതീവ രഹസ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.കേസുമായി ബന്ധപ്പെട്ട് മുൻപ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി എസ്ഐടിക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. തുടർന്ന് നേരിട്ടെത്തി മൊഴിയും നൽകിയ ചെന്നിത്തല, വിദേശത്തുള്ള ഒരു വ്യവസായിയാണ് ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതും 500 കോടി രൂപയുടെ ഇടപാട് നടന്നതും സംബന്ധിച്ച വിവരങ്ങൾ തനിക്കു നൽകിയതെന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി വിദേശ വ്യവസായിയിൽ നിന്ന് നേരിട്ട് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ വിവരങ്ങൾ സ്ഥിരീകരിക്കുന്ന തരത്തിലുള്ള മൊഴിയാണ് വ്യവസായിയും നൽകിയതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം.ശബരിമലയിലെ സ്വർണ്ണപ്പാളികൾ വിദേശത്തേക്ക് കടത്തി അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ചേർന്ന് വൻ സാമ്പത്തിക ഇടപാട് നടത്തിയതായാണ് മൊഴിയിൽ സൂചിപ്പിക്കുന്നതെന്ന് അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണം ശക്തമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.


