പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും പങ്ക് വ്യക്തമായതായി എസ്ഐടി തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരിൽ നിന്നുമായി സ്വർണം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.ഗോവർധന്റെ പക്കൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെടുത്തുവെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർധനും, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒയായ പങ്കജ് ഭണ്ഡാരിയും സ്വർണക്കൊള്ളയിൽ നേരിട്ട് പങ്കാളികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.റിമാൻഡിൽ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇരുവരുടെയും മൊഴി അന്വേഷണസംഘം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയതായി ഗോവർധൻ അന്വേഷണ സംഘത്തോട് മൊഴി നൽകിയിരുന്നു. ഈ തുക കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെയാണ് ഗോവർധനിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെടുത്തതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകളും മറ്റ് പങ്കാളികളെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് എസ്ഐടി അറിയിച്ചു.


