കോട്ടയം:സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടി കടുക്കുന്നു. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതോടെയാണ് കൂടുതൽ കർശന നടപടികളിലേക്ക് പൊലീസ് കടന്നത്. സിദ്ധാർത്ഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.തമിഴ്നാട് സ്വദേശിയായ തങ്കരാജ് (വയസ് …) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തങ്കരാജ് ഇന്നലെയാണ് മരിച്ചത്.ക്രിസ്മസ് തലേന്ന് രാത്രി എംസി റോഡിൽ കോട്ടയം നാട്ടകം ഭാഗത്തായിരുന്നു അപകടം. മദ്യപിച്ച നിലയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ചെത്തിയ സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കരാജിന് ഗുരുതരമായി തലക്ക് പരിക്കേറ്റിരുന്നു.അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരോടും പൊലീസുമായും സിദ്ധാർത്ഥ് പ്രഭു വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അന്ന് നടത്തിയ വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു.ഇതിനിടെ തങ്കരാജിന്റെ മരണത്തോടെ കേസ് കൂടുതൽ ഗൗരവമായതായാണ് പൊലീസ് വിലയിരുത്തൽ. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം. തുടർനടപടികളുടെ ഭാഗമായി സിദ്ധാർത്ഥ് പ്രഭുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


