അമയന്നൂർ: അമയന്നൂർ സേക്രട്ട് ഹാർട്ട് റോമൻ കത്തോലിക്ക ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സമാപിച്ചു. ശനിയാഴ്ച്ച വൈകിട്ട് തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കൽ, ജപമാല, പ്രസുദേന്തി വാഴ്ച്ച എന്നിവയെ തുടർന്ന്, ആഘോഷമായ ദിവ്യബലിയും വചനസന്ദേശവും നടന്നു. ഫാ.ജോഷി പുതുപ്പറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് നൊവേനയും പറപ്പള്ളിക്കുന്ന് കുരിശടി വഴി ആഘോഷമായ പ്രദക്ഷിണം ദിവ്യകാരുണ്യ ആശീർവാദം തുടർന്ന് കരിമരുന്ന് പ്രയോഗവും വാദ്യമേളവും നടന്നു. ഇന്നലെ രാവിലെ ജപമാലയെ തുടർന്ന് പൊതി സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ.പോൾ ഡെന്നി രാമച്ചംകുടിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയും ഫാ.ജോസഫ് അജി ചെറുകാക്രാംചേരിൽ വചനസന്ദേശവും നൽകി. ഇടവക വികാരി ഫാ.റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ സഹകാർമികനായി. ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശിർവാദം നടന്നു. നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ തിരുനാൾ പ്രദിക്ഷണം ഒറവയ്ക്കൽ കുരിശടി വഴി നടന്നു. ആദ്യഫല ലേലം, നേർച്ചസദ്യയോടെയും പതാകതാഴ്ത്തി തിരുനാളിന് സമാപനം കുറിച്ചു.
അമയന്നൂർ തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് സമാപനംകുറിച്ചുകൊണ്ട് നടന്ന തിരുനാൾ പ്രദിക്ഷണം.


