കോട്ടയം: വ്യവസായ മന്ത്രി പി.രാജീവ് ട്രാവൻകൂർ സിമൻ്റ്സ് സന്ദർശിക്കാനിരിക്കെ കമ്പനിയുടെ അക്കൌണ്ടുകൾ മരവിപ്പിച്ച് പി.എഫ് ബോർഡ്. ജീവനക്കാരുടെ പി.എഫ് അടക്കമുള്ളവ കമ്പനി അടയ്ക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ അക്കൌണ്ടുകൾ മരവിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ കമ്പനിയിൽ 103 ജീവനക്കാരാണ് ഉള്ളത്. ചെയർമാൻ മുതൽ താല്കാലികക്കാർ വരെയുള്ളവർക്കായി 36 ലക്ഷം രൂപ പ്രതിമാസം ശമ്പളം ഇനത്തിൽ കണ്ടെത്തണം. നിലവിൽ 13 മാസത്തെ ശമ്പളം കുടിശികയാണ്. ഇത് കൂടാതെയാണ് ജീവനക്കാരുടെ പി.എഫ് കുടിശിക ഏഴു കോടി രൂപയ്ക്കു മുകളിൽ അടയ്ക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ അക്കൌണ്ടുകൾ പി.എഫ് ബോർഡ് മരവിപ്പിച്ചത്. സർവീസിൽ നിന്നും വിരമിച്ച 120 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. ഇവരുടെ ഗ്രാറ്റുവിറ്റി തുകയായി അഞ്ചു കോടി രൂപ വരെ നൽകാനുണ്ട്. ഇത് കൂടാതെയാണ് ക്ലിങ്കർ വാങ്ങിയത് അടക്കമുള്ളവയുടെ ഇനത്തിൽ 10 കോടി രൂപയും കരാറുകാർക്ക് കമ്പനി നൽകാനുണ്ട്. ഇത്തരത്തിൽ പ്രതിസന്ധിയിൽപ്പെട്ടുഴറുന്ന കമ്പനിയെ രക്ഷിക്കാനെന്ന പേരിലാണ് പുതിയ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ നീക്കം നടന്നത് .
ഫെബ്രുവരി 25 ന് വ്യവസായ മന്ത്രി പി.രാജീവ് കമ്പനി സന്ദർശിച്ച് പുതിയ രണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ബോട്ടുകളുടെ അറ്റകുറ്റപണികൾക്കായി ഡ്രൈ ഡോക്ക്, ടൈൽസിൽ ഒട്ടിക്കുന്ന പശ യൂണിറ്റ് ഈ രണ്ട് പദ്ധതികളാണ് 25 ന് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പദ്ധതികളും തട്ടിപ്പാണ് എന്ന ആരോപണം ഉയർത്തി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ രംഗത്ത് ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ഇതിനിടെ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ചില ജീവനക്കാർക്ക് ഉയർന്ന ശമ്പളത്തോടെ സ്ഥാനക്കയറ്റം നൽകാനും നീക്കം നടക്കുന്നുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ചില ജീവനക്കാർക്ക് യൂണിയൻ്റെ മാത്രം അടിസ്ഥാനത്തിൽ ക്ലറിക്കൽ പോസ്റ്റിൽ നിയമനം നൽകാനാണ് നീക്കം നടക്കുന്നത്. ഇതിനെതിരെ ഇപ്പോൾ തന്നെ പ്രതിപക്ഷ തൊഴിലാളി യൂണിയനും രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം പിണറായി സർക്കാരിൻ്റെ അവസാനകാലത്ത് 2020 ഒക്‌ടോബർ മാസത്തിൽ ഗ്രേ സിമന്റ് ഉണ്ടാക്കുന്നതിനും, ഇലക്ടിക് പോസ്റ്റ് നിർമ്മിക്കുന്നതിനുമായി 10 കോടി രൂപയുടെ രണ്ട് പദ്ധതികൾക്കായി അന്നത്തെ വ്യവസായമന്ത്രി ഇ.പി ജയരാജനും, വൈദ്യുതി മന്ത്രി
എം.എംമണിയും ചേർന്ന് തറക്കല്ലിട്ടിരുന്നു. എന്നാൽ, ഈ രണ്ട് പദ്ധതികളും ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിച്ചില്ല. ഒരു രൂപയുടെ വിൽപ്പനയും ഇവിടെ ഉണ്ടായിട്ടില്ല. ഈ പദ്ധതികൾക്കായി സർക്കാർ നൽകിയ നാലു കോടി രൂപ ബാങ്കിൽ വെറുതെ നിക്ഷേപിക്കുകയാണ് ചെയ്യത്.
ഗ്രാറ്റുവിറ്റി കിട്ടാതെ റിട്ടയേർഡ് ജീവനക്കാർ പ്രതിഷേധവുമായി നിൽക്കുന്ന സമയത്ത് ആയിരുന്നു ഇത്.ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം കമ്പനിയുടെ 2.73 കോടി രൂപ കെവാറ്റിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്ത് ഗവൺമെന്റ് പണം പിടിച്ചെടുത്തു . ആ പണം തിരിച്ചുകിട്ടാൻ ഒരു നടപടിയും മാനേജ്മെന്റ് എടുത്തില്ല. സർക്കാർ നൽകിയതിൽ നിന്നും ഒരു കോടി രൂപ പി.എഫിൽ അടച്ചു. ബാക്കി തുടക വർക്കിംങ് ക്യാപിറ്റലായി വകയിരുത്തുകയായിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് രണ്ടു ചെയർമാന്മാരും, മൂന്ന് എം.ഡിമാരും കമ്പനിയിൽ വന്നു. 1994മുതൽ ഇടതു വലതു ഗവൺമെൻ്റുകൾ വിവിധ പദ്ധതികൾക്കായി കോടികൾ അനുവദിച്ചിട്ടുണ്ട്. എല്ലാ വ്യവസായ മന്ത്രിമാരും ഫാക്‌ടറി സന്ദർശിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴത്തെ വ്യവസായമന്ത്രി പി. രാജീവ് തൊട്ടടുത്തുള്ള നാട്ടകം പോർട്ട് മൂന്നുവർഷം മുമ്പ് സന്ദർശിച്ചെങ്കിലും ഒരു മതിൽ ഇപ്പുറത്തുള്ള 80 വർഷത്തെചരിത്രമുള്ള ഈഫാക്‌ടറി ഇതുവരെ സന്ദർശിച്ചിരുന്നില്ല. ഇത് ആക്ഷേപമായി ഉയർന്നതോടെയാണ് 25 ന് ഇല്ലാത്ത പദ്ധതികളുടെ ഉദ്ഘാടനത്തിൻ്റെ പേരിൽ കമ്പനി സന്ദർശിക്കാൻ നീക്കം നടന്നത്.ഉൽഘാടനം നടത്തില്ല എന്ന പിടിവാശിയിൽ ആണ് പ്രതിപക്ഷ യുണിയനുകൾ.


