കോട്ടയം: എട്ടു വർഷം മുമ്പ് കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമരകം പള്ളത്തുശ്ശേരിൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ സജയൻ പി ബി, മുണ്ടക്കയം കൂട്ടിക്കൽ മതുമല കോളനിഭാഗം മുണ്ടപ്ലാക്കൽ വീട്ടിൽ സന്തോഷ് ജോസഫ് എന്നിവരെ കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവായി.
കോട്ടയം അഡീഷണൽ സെഷൻസ് സ്പെഷ്യൽ ജഡ്ജ് എസ്. സുഭാഷ് ആണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
ബൈജു എന്നു വിളിക്കുന്ന കൊച്ചുമോൻ ആണ് മരണപ്പെട്ടത്. 2018 ഒക്ടോബർ മാസം 22 തീയതി അർദ്ധരാത്രി
കമ്പി വടിക്ക് അടിച്ചും മറ്റും തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ പടിഞ്ഞാറ് വശത്തുള്ള കിണറ്റിൽ തള്ളി കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് കേസ്. മരണപ്പെട്ട ആളോടൊപ്പം താമസിച്ചിരുന്ന ബിന്ദു എന്ന സ്ത്രീ പിറ്റേന്ന് കോട്ടയം വേസ്റ്റ് പോലീസ് സ്റ്റേഷനിൽ ഹാജരായി വിവരം അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടു ദിവസത്തെ അന്വേഷണത്തിനു ശേഷമാണ് 42 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് വെള്ളം വറ്റിച്ച് അഴുകിയ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നഗരത്തിൽ കടത്തിണ്ണയിലും മറ്റും താമസിച്ചിരുന്ന സജയൻ, സന്തോഷ് എന്നിവരെ പ്രതി ചേർത്ത് കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറ്റാരോപിതരായ പ്രതികൾ കഴിഞ്ഞ എട്ടു വർഷത്തോളമായി കോട്ടയം സബ് ജയിലിൽ വിചാരണത്തടവിലായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി 29 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊല്ലപ്പെട്ട കൊച്ചുമോനുമായി തലേന്ന് വിവിധ സാഹചര്യങ്ങളിൽ പ്രതികൾ ഒരുമിച്ച് കാണപ്പെട്ടു എന്നതുകൊണ്ട് കുറ്റം ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾ കുറ്റക്കാരാണെന്ന് സംശയിതമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
പ്രതികൾക്ക് വേണ്ടി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. അനിൽ ഐക്കര, രാജഗോപാൽ പടിപ്പുരക്കൽ എന്നിവർ കോടതിയിൽ ഹാജരായി. ഏഴര വർഷത്തെ തടവിനു ശേഷമാണ് പ്രതികൾ നിരപരാധികളെന്ന് കോടതി കാണുന്നത്.

