ഫോട്ടോ: ജില്ലാകളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം.
കോട്ടയം: വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍ദ്ദേശം നല്കി. വേനല്‍ക്കാല മുന്നൊരുക്കങ്ങളും മഴക്കാല പൂര്‍വ്വ ശുചീകരണ ഒരുക്കങ്ങളും വിലയിരുത്തുന്നതിന് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി(ഡി.ഡി.എം.എ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതല്‍ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്തുകളും നഗരസഭകളും തനതുഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. വെള്ളം എത്തിക്കുന്ന വാഹനങ്ങളിലോ ടാങ്കുകളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു അടയാളവും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വിശ്രമം ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളിലേര്പ്പെട്ടിരിക്കുന്നവരും ഈ സമയത്ത് വിശ്രമിക്കണം.
വേനല്‍ക്കാല രോഗങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി.
മൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നുവെന്ന് മൃഗസംരക്ഷണവകുപ്പ് ഉറപ്പാക്കണം. വിനോദ സഞ്ചാരികള്‍ക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ടൂറിസം വകുപ്പ് നല്‍കണം.
അഗ്നിരക്ഷാസേന തീപ്പിടിത്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മുന്‍കരുതലെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, അഗ്നിരക്ഷാസേന ജില്ലാ മേധാവി എസ്.കെ. ബിജുമോന്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

