ഭോപ്പാല്‍: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം വ്യാജരേഖ ചമച്ചതിനുള്ള തെളിവുകളും ശേഖരിച്ചു.ഇതുസംബന്ധിച്ച് ദേശീയ പട്ടികവർഗ കമ്മീഷന് റിപ്പോർട്ട് നല്‍കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൂടുതല്‍ പേർക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിവാഹത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് കേരളത്തിലെ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുക്കുമോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല.
അതിനിടെ, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നെന്നാരോപിച്ച് സിപിഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി ലഭിച്ചുവെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി എന്നിവർക്ക് എതിരെയാണ് പരാതി. യൂത്ത്കോണ്‍ഗ്രസ് നേതാവാണ് പരാതി നല്‍കിയതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസില്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്താമെന്ന് വിദഗ്ദ്ധർ.ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 143 (മനുഷ്യക്കടത്ത്) പ്രകാരം ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഒരാളെ ചൂഷണത്തിനായി കടത്തുന്നത് കുറ്റകരമാണ്. കുട്ടികളെയാണ് കടത്തുന്നതെങ്കില്‍ ശിക്ഷ 10 വർഷം മുതല്‍ ജീവപര്യന്തം വരെയാകാം. ഇരയുടെ സമ്മതം ഇവിടെ കണക്കിലെടുക്കില്ല.
സെക്ഷൻ 54 (കുറ്റകൃത്യത്തിന് സഹായിക്കല്‍) : കുറ്റകൃത്യം നടക്കുമ്പോള്‍ അവിടെ സഹായിയായി നില്‍ക്കുന്ന വ്യക്തി ആ കുറ്റകൃത്യം ചെയ്തതായി കണക്കാക്കും. 2012ലെ പോക്സോ നിയമം മുതല്‍ പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത വരെയുള്ള നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്താമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 19 ചുമത്താം. ഇതു പ്രകാരം ഒരു കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായോ നടക്കാൻ സാധ്യതയുണ്ടെന്ന അറിവോ സംശയമോ ഉള്ള ഏതൊരാളും അത് പൊലീസിലോ സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിലോ അറിയിച്ചിരിക്കണം. ഇത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാർഹമാണ്.
സെക്ഷൻ 337 (വ്യാജരേഖ ചമയ്ക്കല്‍): സർക്കാർ രേഖകള്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നത് 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
സെക്ഷൻ 234 (വ്യാജ സർട്ടിഫിക്കറ്റ് നല്‍കല്‍): അറിഞ്ഞുകൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് നല്‍കുന്നതും ശിക്ഷാർഹമാണ്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാവും. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് കേന്ദ്ര എസ് .ടി കമ്മിഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കുന്നു.
പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. എസ്.സി/എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1898: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്കെതിരെ അവരുടെ ജാതിയുടെ പേരില്‍ അതിക്രമം കാട്ടിയാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), 2023സെക്ഷൻ 96 (കുട്ടികളെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിക്കല്‍): 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിനായോ തെറ്റായ ആവശ്യങ്ങള്‍ക്കായോ പ്രേരിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ശിക്ഷ: 10 വർഷം വരെ തടവും പിഴയും. രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൊണ്ടുപോകുന്നതിന് സെക്ഷൻ 137 പ്രകാരം7 വർഷം വരെ തടവ് കിട്ടാം.
ബാലവിവാഹ നിരോധന നിയമം- സെക്ഷൻ 9: 18 വയസ് തികയാത്ത പെണ്‍കുട്ടിയെയോ 21 വയസ് തികയാത്ത ആണ്‍കുട്ടിയെയോ വിവാഹം കഴിച്ചാല്‍ 2 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ബലം പ്രയോഗിച്ചോ ചതിയിലൂടെയോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന ബാലവിവാഹങ്ങള്‍ തുടക്കം മുതല്‍ക്കേ അസാധുവാണെന്ന് സെക്ഷൻ 12ല്‍ പറയുന്നു.

