കണ്ണൂർ : നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോക്ടര്‍ എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്ഐ. കണ്ണൂര്‍ ചിറക്കുനിയിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ക്ലിനിക് താഴിട്ട് പൂട്ടിയ ശേഷം അംബേദ്കര്‍ ചിത്രവും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.
അതിനിടെ നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് അധികൃതര്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ക്യാമറാസംഘത്തെ നിയോഗിച്ചാണ് നിരീക്ഷിക്കുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് ആളെ വച്ചെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കി.
ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തിയെന്നും കരിയര്‍ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും വിദ്യാര്‍ഥികളും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിതിന്‍രാജിന്റെ മരണത്തില്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം നിരീക്ഷിക്കാന്‍ കോളജ് മാനേജ്മെന്റ് ക്യാമറാമാന് ഉള്‍പ്പടെ നാല് പേരെയാണ് രംഗത്തിറക്കിയത്. പ്രതികാരനടപടികള്‍ക്ക് വേണ്ടിയാണ് ഈ നിരീക്ഷണമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്തകളാണ് മരണത്തെ തുടര്‍ന്ന് പുറത്തു വരുന്നതെന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് പ്രതികരിച്ചു.

