വൈക്കം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ കാരണമായ വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറിനും കണ്ടക്ടർ ജയേഷിനും അഭിനന്ദന പ്രവാഹം.
കഴിഞ്ഞ ദിവസം ഉല്ലലയിൽ നിന്ന് വൈക്കത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാരനായ അജീഷ്കുമാറിന് ബസിനുള്ളിൽവെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്ഥിതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡ്രൈവർ അനിൽകുമാറും കണ്ടക്ടർ ജയേഷും ബസ് നേരിട്ട് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലെത്തിച്ച ശേഷം ഇരുവരും ചേർന്ന് അജീഷ്കുമാറിനെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ ലഭിച്ച പ്രഥമ ശുശ്രൂഷയെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അദ്ദേഹത്തിന് മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്താൻ സാധിച്ചു.
സമയോചിതമായ ഇടപെടലാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് വൈക്കം കൊതവറ സ്വദേശിനിയായ ഭാര്യ സ്മിതാ അജീഷ്കുമാർ പറഞ്ഞു. “ഒരു ജീവനമല്ല, മൂന്ന് പേരുടെ ജീവിതമാണ് ഇവർ തിരികെ തന്നത്,” എന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
മനുഷ്യസ്നേഹവും ഉത്തരവാദിത്വബോധവും ഉയർത്തിപ്പിടിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്..
പടം
യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കെ എസ് ആർ ടി സി ജീവനക്കാർ


