തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എം എല്‍ എ തന്നെ തുടരാൻ പാർട്ടിയില്‍ ധാരണയായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണ്ണായക യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറി പദവിയില്‍ നിലനിർത്താനുള്ള ധാരണയായത്. എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ചർച്ചകളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തു. ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആകാംഷകള്‍ക്കാണ് ഈ തീരുമാനത്തോടെ വിരാമമായിരിക്കുന്നത്. സംസ്ഥാന സെന്ററിന്റെ ഈ തീരുമാനം നാളെ ചേരുന്ന സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും.
ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതൃത്വം വി ജോയി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന് നിർദ്ദേശിക്കുന്നതോടെ തുടർനടപടികള്‍ പൂർത്തിയാകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എം എല്‍ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാല്‍ ജില്ലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.


