കോട്ടയം : മാധ്യമപ്രവർത്തകൻ എന്നതിലുപരിയായി മനുഷ്യസ്നേഹിയും സുഹൃദ്ബന്ധങ്ങൾക്ക് എന്നും വിലകൽപ്പിച്ച വ്യക്തിത്വമായിരുന്നു വിക്ടർ ജോർജിന്റെതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസികനായ ഫോട്ടോ ജേണലിസ്റ്റായിരുന്നു വിക്ടർ. മാധ്യമപ്രവർത്തന രംഗത്ത് വെല്ലുവിളികൾ ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തങ്ങളിൽപെടുന്ന മാധ്യമപ്രവർത്തകർക്കായി പരിരക്ഷാ പദ്ധതി ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റബർ ബോർഡ് ചെയർമാൻ എൻ.ഹരി അഭിപ്രായപ്പെട്ടു. ഈ കാലഘട്ടം അത്തരത്തിലുള്ള ഒരു പരിരക്ഷ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി കൂട്ടായ ആലോചന നടത്തണം. ഇതിന് സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ എംപി ജോയി എബ്രഹാം, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ , ജോയിൻ്റ് സെക്രട്ടറി ജോസി ബാബു, സംസ്ഥാന സമിതി അംഗം സനിൽകുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു.
വിക്ടർ ജോർജ് വിടവാങ്ങിയതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് പുറത്തിറക്കുന്ന വിക്ടർ സ്മരണികയുടെ കവർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശിപ്പിച്ചു.
വിക്ടർ ജോർജിൻ്റെ കുടുംബാംഗങ്ങളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു . 2001 ജൂലൈ ഒൻപതിന് ഇടുക്കി വെള്ളിയാനിയിലുണ്ടായ ഉരുൾപൊട്ടൽ ചിത്രം പകർത്തുന്നതിനിടെയാണ് മലയോള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന് ജീവൻ നഷ്ടമായത്.


