ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ 52-ാം ജന്മദിനാഘോഷത്തില് ഇടംപിടിച്ച ഒരു കേക്ക് ചെന്നൈയില്‍ പുതിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരിക്കുന്നു. ആഘോഷവേളയിലെ ഒരു ചിത്രം വൈറലായി ഏകദേശം ഒരു മാസത്തിന് ശേഷവും, ആ കേക്ക് തയ്യാറാക്കിയ ബേക്കർ പറയുന്നത് താൻ അതേ മാംഗോ-വാനില കേക്ക് ഏകദേശം 300 മുതല്‍ 400 വരെ എണ്ണം വിറ്റഴിച്ചു എന്നാണ്. വിജയ്യുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഈ കെകെ തരംഗം.
‘മാംഗോ വനില’ കേക്കിന് ചെന്നൈ നഗരത്തില്‍ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ഇതേ മോഡലിലുള്ള മുന്നൂറിലധികം കേക്കുകളാണ് വിറ്റഴിഞ്ഞതെന്ന് ഇത് തയാറാക്കിയ ബേക്കർ വെളിപ്പെടുത്തുന്നു. പ്രത്യേക അഭിമുഖത്തിലാണ് ചെന്നൈ സ്വദേശിയായ ബേക്കർ തൻവി ബൊക്കാരിയ ഈ അപ്രതീക്ഷിത വിജയത്തെക്കുറിച്ച് സംസാരിച്ചത്. തങ്ങള്‍ നിർമിച്ച കേക്കിന് പെട്ടെന്ന് ഇത്രയധികം ജനപ്രീതി ലഭിക്കാൻ കാരണം നടി തൃഷ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണെന്ന് തൻവി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണ്‍ 22നായിരുന്നു തൃഷ വിജയ്ക്കൊപ്പമുള്ള ജന്മദിന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എല്ലാത്തിനും അർത്ഥമുണ്ടാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകള്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിജയ്യും തൃഷയും ചിരിച്ചുനില്ക്കുന്ന ചിത്രം തൃഷ പോസ്റ്റ് ചെയ്തത്. തൃഷ ഇൻസ്റ്റാഗ്രാമില്‍ വിജയ്യെ അണ്‍ഫോളോ ചെയ്തു എന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം വന്നതെന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചു.
ചിത്രം വൈറലായതോടെ വിജയ് ആരാധകർ അതിലെ ഓരോ ചെറിയ വിശദാംശങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ആഘോഷ മേശപ്പുറത്തിരുന്ന കേക്കുകള്‍ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൻവി ബൊക്കാരിയയുടെ ഉടമസ്ഥതയിലുള്ള ‘ദി സ്റ്റബണ് ബേക്കർ’ തയാറാക്കിയ മാംഗോ വനില കേക്ക് ആരാധകർ തിരിച്ചറിഞ്ഞതോടെ ഓർഡറുകളുടെ പ്രവാഹമായി മാറുകയായിരുന്നു.
രാത്രിയോടെയാണ് തങ്ങളുടെ കേക്ക് ഇത്രമേല്‍ പ്രശസ്തമായതെന്ന കാര്യം ബേക്കറി ഉടമയായ തൻവി അത്ഭുതത്തോടെയാണ് ഓർക്കുന്നത്. ‘ഇതൊരു പെട്ടെന്നുള്ള പ്രശസ്തിയായിരുന്നു. ഏത് വിശേഷത്തിനാണ് ഈ കേക്ക് ഓർഡർ ചെയ്തതെന്ന് ഞങ്ങള്‍ക്ക് മുൻകൂട്ടി അറിയില്ലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഓർഡറുകള്‍ കാരണം വലിയ തിരക്കിലാണ് ഞങ്ങള്‍. എന്റെ ടീമിലുള്ളവരെല്ലാം മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വലിയ ആരാധകരാണ് തൻവി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം ഈ ഇനത്തില്‍ പെട്ട 300 മുതല്‍ 400 വരെ കേക്കുകളാണ് ചെന്നൈയില്‍ വിറ്റഴിഞ്ഞത്. ഈ കേക്കിന്റെ ജനപ്രീതി കാരണം ഉപഭോക്താക്കള്‍ ഇതിന് പുതിയൊരു പേരും നല്‍കിയിട്ടുണ്ട്. മുൻപ് മാംഗോ കേക്ക് എന്ന് വിളിച്ചിരുന്ന ഈ വിഭവം ഇപ്പോള്‍ ചെന്നൈയില്‍ അറിയപ്പെടുന്നത് സി.എം കേക്ക് എന്നാണ്. ബേക്കറിയില്‍ എത്തുന്നവർ ഇപ്പോള്‍ സി.എം കേക്ക് കിട്ടുമോ എന്ന് ചോദിച്ചാണ് ഓർഡർ നല്‍കുന്നതെന്നും തൻവി വ്യക്തമാക്കുന്നു.
വിജയ്യുടെ ജന്മദിന ചിത്രത്തില്‍ ഒന്നിലധികം കേക്കുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ കണ്ടെത്തലുകള്‍ പ്രകാരം, ചിത്രത്തിലുണ്ടായിരുന്ന ‘തിരമിസു’ കേക്ക് ഹൈദരാബാദിലെ പ്രശസ്തമായ പാറ്റിസേരി കോണ്കു കഫേയില്‍ നിന്നുള്ളതായിരുന്നു. ‘സ്ട്രോബെറി വൈറ്റ് ചോക്ലേറ്റ്’ കേക്ക് ചെന്നൈയിലെ തന്നെ ദി ഷെഫ് ഹൗസ് എന്ന ബേക്കറിയില്‍ നിന്നുള്ളതാണെന്നും ആരാധകർ കണ്ടെത്തി.
വിജയിനെയും തൃഷയെയും ചുറ്റിപ്പറ്റിയുള്ള പുതിയ ചർച്ചകള്‍ ഒരു ജന്മദിന കേക്കിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരിക്കുന്നു. ഒരു സ്വകാര്യ ജന്മദിനാഘോഷത്തില് വിളമ്പിയ കേക്ക് എന്ന നിലയില്‍ തുടങ്ങിയ ഇത്, രണ്ടാഴ്ചയ്ക്കുള്ളില്‍ ചെന്നൈയില്‍ ഏറെ ആവശ്യക്കാരുള്ള ഒന്നായി മാറി.


