ഹരാരേ: അയർലൻഡിലും ഇംഗ്ലണ്ടിലും ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പിന്നാലെ സിംബാവെയിൽ അശ്വാസ പരമ്പര ജയം കണ്ടെത്തി ടീം ഇന്ത്യ. രണ്ടാം ട്വന്റി 20യിൽ 90 റണ്ണിന്റെ ഉജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 219 റണ്ണിന്റെ വിജയലക്ഷ്യത്തിന് മുന്നിൽ 129 ന് എല്ലാ സിംബാവേ ബാറ്റർമാരും പുറത്തായി. മത്സരത്തിൽ ടോസ് നേടിയ സിംബാവേ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോർ ബോർഡിൽ 10 റൺ മാത്രമുള്ളപ്പോൾ അഭിഷേക് ശർമ്മയെ (8) നഷ്ടമായി. 29 ൽ വൈഭവ് സൂര്യവംശിയെയും (20) വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ, ഇഷാൻ കിഷനും (44 പന്തിൽ 81) ശ്രേയസ് അയ്യരും (25) ചേർന്ന് ഇന്ത്യയെ മൂന്ന് വിക്കറ്റിന് 95 എന്ന നിലയിൽ എത്തിച്ചു. അയ്യർ പോയതോടെ ക്രീസിൽ എത്തിയ തിലക് വർമ്മയുടെ (29 പന്തിൽ 60) വെടിക്കെട്ട് ഇന്ത്യയെ 200 കടത്തി. 189 ൽ ഇഷാൻ കിഷനും, 213 ൽ റിങ്കു സിംങും (12) വീണെങ്കിലും ഇന്ത്യ മികച്ച ടോട്ടലിലേയ്ക്ക് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ബെന്നറ്റ് (32) സിംബാവേയ്ക്ക് വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ സിംബാവെയെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല. ഡിയോൺ മെയേഴ്‌സ് (12), റിയാൻ ബർ(20), മറുമാനി (24), ഈവൻസ് (19), എന്നിവർമാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ്മ മൂന്നും, യഷ് താക്കൂറും പ്രിൻസ് യാദവും രണ്ട് വീതവും രവി ബിഷ്‌ണോയിയും, ശിവം ദുബൈയും തിലക് വർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


