ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പില്‍ പുകഞ്ഞ വിവാദങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി പരിശീലകൻ ലയണല്‍ സ്കലോണി. അർജന്‍റീന നായകൻ ലിയോണല്‍ മെസിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകള്‍ വിദേശ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നതുമുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയില്‍ വാർത്തകള്‍ വന്നതും, അത് ഒടുവില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള അനാവശ്യ താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ സ്കലോണി പരസ്യമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞത് മെസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാൻ അദ്ദേഹത്തോട് ചർച്ച ചെയ്യാറുണ്ടെന്നാണ്. എന്നാല്‍ ഒരു വിദേശ മാധ്യമം എന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു. മെസിയോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനവും എടുക്കാറില്ലെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. എനിക്ക് എന്നെക്കുറിച്ച് ഓർത്ത് വിഷമമില്ല, പക്ഷേ ലിയോയ്ക്ക് (മെസി) വേണ്ടി ഇത് വ്യക്തമാക്കേണ്ടത് എന്‍റെ ആവശ്യമാണ്. ആ വാർത്ത എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ അത് ഏറെ അസ്വസ്ഥനാക്കി. ദയവായി ആ വാർത്ത അവർ പിൻവലിക്കണം-സ്കലോണി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീമിലെ ഓരോ തീരുമാനങ്ങളും ക്യാപ്റ്റൻ വഴിയാണ് പോകുന്നതെന്നും അതിനാല്‍ കോച്ചാണ് എല്ലാറ്റിനും മുകളില്‍ എന്ന് പറയുന്നതില്‍ അർത്ഥമില്ലെന്നും സ്കലോണി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന്, പോർച്ചുഗല്‍ കോച്ച് റോബർട്ടോ മാർട്ടിനെസിനോട് നിങ്ങളുടെ ടീമിലും കാര്യങ്ങള്‍ ഇങ്ങനെയാണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചു. എന്നാല്‍ തന്‍റെ ടീം വ്യത്യസ്തമാണെന്നും തീരുമാനങ്ങളില്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വാധീനമില്ലെന്നുമാണ് മാർട്ടിനെസ് മറുപടി നല്‍കിയത്.
ഇതോടെ മെസിയും റൊണാള്‍ഡോയും ദേശീയ ടീമുകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന രീതിയില്‍ വലിയ ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്നു. ഇതിനാണ് സ്കലോണി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. പോർച്ചുഗല്‍ കോച്ചും തന്നെപ്പോലെ തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് ഉറപ്പാണെന്നും, റൊണാള്‍ഡോയുമായി അദ്ദേഹത്തിന്‍റെ സാഹചര്യങ്ങള്‍ ചർച്ച ചെയ്ത ശേഷമായിരിക്കും കോച്ച് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും സ്കലോണി കൂട്ടിച്ചേർത്തു.
മെസി ഒരിക്കലും ടീം കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് സ്കലോണി ആവർത്തിച്ചു വ്യക്തമാക്കി. ഞാൻ ഇവിടെയുള്ള ഇത്രയും വർഷങ്ങള്‍ക്കിടയില്‍, ടീമില്‍ ആരെ എടുക്കണം ആരെ ഒഴിവാക്കണം എന്ന് മെസി എന്നോട് ഒരൊറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല. അവനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാൻ അവനുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ, ടീം സെലക്ഷനില്‍ മെസി ഇടപെടാറില്ലെന്ന് സ്കലോണി പറഞ്ഞു.
ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും കരിയറിലെ അവസാന ലോകകപ്പാകും 2026-ലേത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും പരിശീലന മത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പരിക്കില്‍ നിന്ന് മുക്തനായി വരുന്ന മെസി, ഹോണ്ടുറാസിനെതിരെയുള്ള അർജന്‍റീനയുടെ ആദ്യ സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഐസ്‌ലൻഡിനെതിരെയുള്ള അവസാന സൗഹൃദ മത്സരത്തില്‍ മെസി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 16-ന് അള്‍ജീരിയക്കെതിരെയാണ് ലോകകപ്പില്‍ അർജന്‍റീനയുടെ ആദ്യ മത്സരം. ചിലിക്കെതിരെയുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ 2-1 ന് ജയിച്ച പോർച്ചുഗലിനായി 41-കാരനായ റൊണാള്‍ഡോ കളത്തിലിറങ്ങിയിരുന്നു. നൈജീരിയക്കെതിരെയുള്ള അവസാന സൗഹൃദ മത്സരത്തിലും റൊണാള്‍ഡോ പോർച്ചുഗലിനായി ബൂട്ടണിയും.


