ലണ്ടൻ: ലണ്ടനിലെ നൈറ്റ് ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ റിപ്പോർട്ടുകള്‍ പുറത്ത്. സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്റെ 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ബെൻ സ്റ്റോക്സും ഓള്‍റൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള ‘റെക്സ് റൂംസ്’ നൈറ്റ്ക്ലബില്‍ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന് നല്‍കിയിട്ടുണ്ടെന്ന് ക്രിക്ഇൻഫോ’ റിപ്പോര്‍ട്ട് ചെയ്തു. സ്വയം രാജിവെക്കുകയാണെങ്കില്‍ സ്റ്റോക്സിന് കളിക്കാരനായി ടെസ്റ്റ് ടീമില്‍ തുടരാം. എന്നാല്‍ രാജിവെക്കാൻ തയ്യാറായില്ലെങ്കില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബോർഡ് സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനേക്കാള്‍ ഭേദം ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായി വിരമിക്കുന്നതാണെന്ന നിലപാടിലേക്ക് സ്റ്റോക്സ് എത്തിയതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് സ്റ്റോക്സ് കളിക്കുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായുള്ള സ്റ്റോക്സിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതും വിരമിക്കല്‍ ചിന്തയ്ക്ക് ആക്കം കൂട്ടുന്നു. പൂർണ്ണമായി വിരമിച്ചില്ലെങ്കില്‍, കരിയറില്‍ നിന്ന് ഒരു താല്‍ക്കാലിക ഇടവേള എടുക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ചിന്തിക്കുന്നുണ്ട്. മുൻപ് 2021-ലും മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സ്റ്റോക്സ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ആഷസ് പരമ്പരയ്ക്കിടെ ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ് എന്നിവർ ഉള്‍പ്പെട്ട സമാനമായ വിവാദങ്ങള്‍ക്ക് ശേഷം കളിക്കാർക്ക് ബോർഡ് രാത്രി പുറത്തുപോവുന്നതിന് വിലക്കേര്‍പ്പെടുത്തിരുന്നു. ഇത് ലംഘിച്ചാണ് ക്യാപ്റ്റൻ തന്നെ നൈറ്റ് ക്ലബ്ബിലെത്തിയത് ഇസിബിയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇസിബി നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നത് വരെ ബെന്‍ സ്റ്റോക്സിനെയും ഗസ് അറ്റ്കിന്‍സണെയും സസ്പെൻഡ് ചെയ്യാനാണ് സാധ്യത. ഇതോടെ ജൂണ്‍ 17-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരെ രണ്ടാം ഇരുവരും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.


