35 സീറ്റ് നേടിയാൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; കോൺഗ്രസും മറ്റുള്ളവരും ഒപ്പം വരും ; നിർണ്ണായക പ്രഖ്യാപനം നടത്തി കെ.സുരേന്ദ്രൻ 

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്ലാ പാര്‍ട്ടികളും പതിനെട്ടടവും പയറ്റുകയാണ്.ഇത്തവണ കൂടുതല്‍ ചര്‍ച്ചയാകുന്നത് എസ്ഡിപിഐ ആണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് എസ്ഡിപിഐ ‘സ്റ്റാര്‍’ ആയത്. പകുതിയില്‍ താഴെ മാത്രം സീറ്റില്‍ മല്‍സരിക്കുന്ന ഇവരുടെ പിന്തുണ മറ്റുള്ള മണ്ഡലങ്ങളില്‍ ആര്‍ക്ക് എന്നതാണ് ചോദ്യം. മഞ്ചേശ്വരം മണ്ഡലം ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലമാണ്. രണ്ടുതവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇവിടെ തോറ്റത്. ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം സുരേന്ദ്രന് നേട്ടമാകുമെന്ന് ചര്‍ച്ചകള്‍ വന്നിരുന്നു. ഒടുവില്‍ എസ്ഡിപിഐ പിന്മാറി. എന്നാല്‍ സുരേന്ദ്രന്‍ പറയുന്നത് 35 സീറ്റ് കിട്ടിയാല്‍ ബിജെപി കേരളം ഭരിക്കുമെന്നാണ്.

Advertisements

35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബിജെപിക്ക് ഭരിക്കാന്‍ സാധിക്കുമെന്നാണ് കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. മുമ്പും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് പക്ഷേ, കൈയ്യിലുണ്ടായിരുന്ന നേമം മണ്ഡലം നഷ്ടമാകുകയാണ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇക്കാര്യമാണ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നതും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റത്തൂരില്‍ നാല് സീറ്റ് കിട്ടിയ ബിജെപി ഭരിക്കുന്നത് കണ്ടില്ലേ എന്ന് സുരേന്ദ്രന്‍ പറയുന്നു. ബിജെപിക്ക് 35 നിയമസഭാ സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും മറ്റുള്ളവരും വരുമെന്നും അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു. എല്ലാ സംസ്ഥാനത്തും ഇത് നടന്നിട്ടുണ്ട്. കേരളത്തില്‍ മാത്രം നടക്കില്ലെന്ന് കരുതരുത് എന്നും സുരേന്ദ്രന്‍ പറയുന്നു.

35 സീറ്റ് വെറുതെ പറഞ്ഞതല്ല

35 സീറ്റുകള്‍ എന്നത് താന്‍ വെറുതെ പറഞ്ഞതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്ത് വന്നിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളില്‍ നേരിയ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. 15 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് ബിജെപി എത്തി. 35 എന്ന നമ്പര്‍ വിഭൂതിയില്‍ നിന്ന് പറഞ്ഞതല്ല. ഇത്തവണ 35ല്‍ അധികം സീറ്റുകളില്‍ ബിജെപി നിര്‍ണായക ശക്തിയാണെന്നും എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ഭയക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് 100 ശതമാനം ജയിക്കും. ക്രോസ് വോട്ട് ചെയ്ത് ഞങ്ങളെ തോല്‍പ്പിക്കുകയായിരുന്നു ഇതുവരെ. കാസര്‍ഗോട്ടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി തന്നെ ഇക്കാര്യം വെളിപ്പെടുത്തി. മഞ്ചേശ്വരത്ത് ഷാനവാസ് പാദൂരിനെ മല്‍സരിപ്പിച്ചാല്‍ ഇടതുപക്ഷത്തിന് കൂടുതല്‍ വോട്ട് നേടാമായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സിപിഎം സംസ്ഥാന സമിതി തള്ളുകയാണ് ചെയ്തത്. ബിജെപി ജയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം വരുത്തിയത് എന്നും സുരേന്ദ്രന്‍ പറയുന്നു. എസ്ഡിപിഐയും മുസ്ലിം ലീഗും തമ്മിലുള്ള പോരാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കാരണം. അല്ലാതെ ബിജെപിയുമായി ഡീല്‍ ഉണ്ടായിട്ടല്ല. കുഞ്ഞാലിക്കുട്ടിയും സതീശനും മത സംഘടനകളും എല്ലാം വന്ന് എസ്ഡിപിഐയെ പിന്‍വലിപ്പിച്ചു. നേരത്തെ എസ്ഡിപിഐ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. എല്‍ഡിഎഫ് വോട്ട് മറിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി 89 വോട്ടിനാണ് തോറ്റത് എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles