അയ്മനം: പഞ്ചായത്തിലെ 17-ാം
വാർഡിൽ തെരുവുനായ്ക്കൂട്ടം 160 താറാവുകളെ കടിച്ചുകൊന്നു. ചെറുകിട താറാവു കർഷകനായ ഇടമന ഉതുപ്പു വർഗീസി (69)ന്റെ താറാവുകളെയാണ് നായക്കൂട്ടം കടിച്ചു കൊന്നത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെങ്കിലും ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഉതുപ്പിന്റെ ജീവതമാർഗ്ഗത്തെ സാരമായി ബാധിച്ചത് . വഴിനടക്കാനോ ഇരുചക്രവാഹനത്തിൽ യാത്രചെയ്യാനോ നായശല്യം മൂലം നാട്ടുകാർക്ക് ഭീതിയാണെന്നാണ് ആരോപണം . മനുഷ്യർക്കു നെരേ മാത്രമല്ല വളർത്തു ജീവികൾക്കു നേരയും പാഞ്ഞടുക്കുന്ന നായക്കൂട്ടം പ്രദേശത്തെ നിത്യകാഴ്ചയാണ്. സെന്റ് ആന്റണീസ് പള്ളി പരിസരങ്ങളിൽ തമ്പടിച്ചിരിക്കുന്ന 18 നായ്ക്കൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു . കഴിഞ്ഞ ദിവസം പുലർച്ചെ 4.30 – ന് പ്രഭാത സവാരിക്കിറങ്ങിയ പ്രിൻസിനെ നായ്ക്കൾ ഓടിച്ചപ്പോൾ ഭയന്ന് ഉതുപ്പിന്റെ വീട്ടിലെത്തി. പ്രിൻസിന്റെ വിളി കേട്ട് പുറത്തിറങ്ങി വന്നപ്പോഴാണ് തന്റെ താറാവുകളെ നായ്ക്കൾ വകവരുത്തിയതായി ഉതുപ്പ് കണ്ടെത്തിയത്. കമ്പിനെറ്റ് വളച്ചുണ്ടാക്കിയ കൂട്ടിൽ സൂക്ഷിച്ചിരുന്നത് 275 താറാവുകളായിരുന്നു. മറ്റു വരുമാന മാർഗമൊന്നും ഇല്ലാത്തതിനാൽ ഉതുപ്പും കുടുംബവും താറാവുകളെ വളർത്തിയാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. ഭാര്യ അന്നമ്മയും മകൻ ജിജോയും സഹായിച്ചാണ് താറാവുകൃഷി മുന്നോട്ടു കൊണ്ടുപോയത്. 275 താറാവുകളിൽ 115 എണ്ണം ചത്തില്ലെങ്കിലും മിക്കവയുടേയും കാലിനും ചിറകുകൾക്കും നല്ല പരിക്കുകൾ ഏറ്റിട്ടുണ്ട്.
വിഷയത്തിൽ അടിയന്തര ഇട പെടൽ വേണമെന്നും ഉതുപ്പിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ അക്രമണം 160 താറാവുകളെ കടിച്ചുകൊന്നു, ശേഷിക്കുന്ന 115 താറാവുകൾക്ക് പരുക്കുകളും

Advertisements

